തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്‍റെ ഗതാഗത ഭേദഗതി നിയമത്തില്‍ അയവുവരുത്താനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍!


COMMERCIAL BREAK
SCROLL TO CONTINUE READING

ഗതാഗത നിയമലംഘനങ്ങൾക്കുള്ള ഉയർന്ന പിഴത്തുക പകുതിയോളം കുറയ്ക്കാനാണ് കേരള സർക്കാർ നീക്കം. 


ഗതാഗത നിയമലംഘനത്തിനു പിഴത്തുക സംസ്ഥാനങ്ങള്‍ക്ക് നിശ്ചയിക്കാമെന്ന കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുടെ ഉത്തരവിനെ തുടര്‍ന്നാണിത്. 


ഇതു സംബന്ധിച്ച് കേന്ദ്ര ഉത്തരവ് കിട്ടുന്ന മുറയ്ക്ക് തുടര്‍നടപടി സ്വീകരിക്കാനും അതുവരെ ഉയര്‍ന്ന പിഴ ഈടാക്കാതെ ബോധവത്കരണം തുടരാനുമാണ് സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനം. 


പരിശോധനയിൽ നിയമലംഘനം കണ്ടെത്തിയാൽ കേസെടുത്തു നോട്ടിസ് നൽകും. അന്തിമ തീരുമാനമായ ശേഷമാകും തുടർനടപടി. അടുത്ത പ്രവൃത്തിദിനമായ 16-ന് മുമ്പ് കേന്ദ്ര ഉത്തരവ് കിട്ടിയേക്കുമെന്നാണ് കരുതുന്നത്.


അതേസമയം, മദ്യപിച്ചുള്ള ഡ്രൈവി൦ഗ്, അപകടകരമായ ഡ്രൈവി൦ഗ് എന്നിവയ്ക്കുള്ള ഉയർന്ന പിഴ നിരക്ക് തുടരണമെന്ന അഭിപ്രായം ശക്തമാണ്. 


ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ഉപയോഗിക്കാതെ വാഹനം ഓടിക്കുന്നതിനുള്ള പിഴ ആയിരത്തില്‍നിന്ന് അഞ്ഞൂറ് രൂപയായി കുറയ്ക്കണമെന്ന നിര്‍ദേശവും പരിഗണിക്കും.


ലൈസന്‍സില്ലാതെ വാഹനമോടിക്കല്‍, അമിതഭാരം കയറ്റുന്നതിനുള്ള പിഴ തുടങ്ങിയവയിലും ഇളവുവന്നേക്കും. 


ഏതൊക്കെ നിയമലംഘനങ്ങള്‍ക്ക് എത്രത്തോളം പിഴ കുറയ്ക്കാനാകുമെന്നതിനെ കുറിച്ച് മന്ത്രി എ.കെ. ശശീന്ദ്രന്‍ ഗതാഗത കമ്മിഷണറോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.


ഗുജറാത്ത് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ അവലംബിച്ച രീതി പഠിക്കാൻ ഗതാഗത കമ്മിഷണർ ആർ. ശ്രീലേഖയെ ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ ചുമതലപ്പെടുത്തി. 


ആന്ധ്രപ്രദേശ്, കർണാടക, തമിഴ്നാട്, ഗുജറാത്ത് ഉൾപ്പെടെ പല സംസ്ഥാനങ്ങളിലെയും ഗതാഗത കമ്മിഷണർമാരുമായി സംസ്ഥാനം ആശയവിനിമയം നടത്തി.