തിരുവനന്തപുരം: ശബരിമലയില്‍ യുവതികളെ ഒളിപ്പിച്ചുകടത്തി ആചാരലംഘനം നടത്തി ഭക്തജനങ്ങളുടെ വിശ്വാസങ്ങള്‍ക്ക് മുറിവേൽപിച്ച നടപടിയില്‍ ശക്തമായ പ്രക്ഷോഭവുമായി യുഡിഎഫും രംഗത്ത്‌.


COMMERCIAL BREAK
SCROLL TO CONTINUE READING

യുഡിഎഫ് സംസ്ഥാനത്ത് കരിദിനം ആചരിക്കുകയാണ്. കരിദിന ആചരണത്തോടനുബന്ധിച്ച് സെക്രട്ടേറിയറ്റ് പടിക്കലേക്ക്​ മാര്‍ച്ചും ധര്‍ണയും നടത്തും. യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ ആണ് ഇക്കാര്യം അറിയിച്ചത്.


അക്രമ സമരങ്ങളോട് യോജിപ്പില്ലെന്നും യു.ഡി.എഫ് സമരം സമാധാനപരമായിരിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ആചാരം ലംഘിച്ച് യുവതികളെ ശബരിമലയില്‍ ദര്‍ശനം നടത്തിച്ചതിലൂടെ മുഖ്യമന്ത്രിയുടെ ദുര്‍വാശിയാണ് നടപ്പാക്കിയതെന്ന് ചെന്നിത്തല ആരോപിച്ചു. 


കോടിക്കണക്കിന് അയ്യപ്പഭക്തരുടെ മനസ്സില്‍ സൃഷ്​ടിച്ച ഉണങ്ങാത്ത മുറിവിന് കേരള സമൂഹം മാപ്പുനല്‍കില്ല, അദ്ദേഹം പറഞ്ഞു. ശബരിമലയില്‍ ദര്‍ശനം നടത്തിയ യുവതികളിലൊരാള്‍ മാവേലിസ്​റ്റോറിലെ സി.ഐ.ടി.യു യൂണിയന്‍ നേതാവുമാണ്. ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ട്, അദ്ദേഹം പറഞ്ഞു.


ശബരിമലയിൽ സ്ത്രീകളെ കയറ്റാൻ സംസ്ഥാന സര്‍ക്കാരും സി.പി.എമ്മും ഗൂഢാലോചന നടത്തിയെന്ന് മുന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പകരം, മുഖ്യമന്ത്രി ഒരു പക്ഷം പിടിച്ച് വിഭാഗീതയ വളര്‍ത്തുകയാണ്. ഇത് സംസ്ഥാനത്തിന് ദോഷം ചെയ്യുമെന്നു ഉമ്മൻ ചാണ്ടി പറഞ്ഞു. സർക്കാരും മുഖ്യമന്ത്രി പിണറായി വിജയനും തെറ്റുതിരുത്താൻ തയ്യാറാകണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.


യഥാർത്ഥ പ്രശ്നത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് യുവതികളെ ശബരിമലയിൽ കയറ്റിയതെന്നും ന്യുനപക്ഷങ്ങളടക്കമുള്ള വിശ്വാസി സമൂഹം കരുതിയിരിക്കണമെന്നും കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. 


കള്ളൻമാരെ കയറ്റുന്നതുപോലെ മുഖ്യമന്ത്രിയാണ് യുവതികളെ ശബരിമലയിൽ കയറ്റിയതെന്നായിരുന്നു കെ പി പി സി വര്‍ക്കിംഗ് പ്രസിഡന്‍റ് കെ.സുധാകരന്‍റെ പരാമര്‍ശം.


അതേസമയം, ശബരിമലയിലെ യുവതീപ്രവേശനത്തില്‍ പ്രതിഷേധിച്ച്‌ ബിജെപിയുടെ പിന്തുണയോടെ ശബരിമല കര്‍മ സമിതിയും എഎച്ച്പിയും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. പൊതുഗതാഗതം ഏതാണ്ട് പൂര്‍ണമായും സ്‌തംഭിച്ച നിലയിലാണെങ്കിലും ശബരിമല ബസ് സര്‍വീസിന് മുടക്കമില്ല.