കോട്ടയം: കെവിന്‍ വധക്കേസില്‍ കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് രാവിലെ പതിനൊന്നു മണിക്ക് വിധി പറയും. ഈ കേസില്‍ മൂന്നുമാസംകൊണ്ട് വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കിയാണ് വിധി പറയുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ആഗസ്റ്റ് 14 ന് കെവിന്‍ വധക്കേസില്‍ വിധി പറയാനിരുന്ന കോടതി ദുരഭിമാനക്കോലയെന്ന പ്രോസിക്യൂഷന്‍ വാദത്തില്‍ അവ്യക്തത ഉള്ളതുകൊണ്ട് വീണ്ടും ഇരുപക്ഷത്തിന്‍റെയും വിശദീകരണം കേള്‍ക്കുകയും കേസിന്റെ വിധി ഇന്നത്തേയ്ക്ക് മാറ്റിവയ്ക്കുകയും ചെയ്തിരുന്നു.


താഴ്ന്ന ജാതിയില്‍പ്പെട്ട കെവിനെ വിവാഹം കഴിച്ചാല്‍ കുടുംബത്തിന് അപമാനം ഉണ്ടാകുമെന്ന നീനുവിന്‍റെ സഹോദരനും ഒന്നാംപ്രതിയുമായ സാനു ചാക്കോയുടെ വാട്‌സ്ആപ്പ് സന്ദേശം പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. 


എന്നാല്‍ കെവിന് നീനുവിനെ വിവാഹം ചെയ്ത് നല്‍കാമെന്ന് അച്ഛന്‍ ചാക്കോ ഒത്ത് തീര്‍പ്പ് ചര്‍ച്ചയില്‍ പറഞ്ഞതുകൊണ്ട് ദുരഭിമാനക്കൊല അല്ലെന്നാണ് പ്രതിഭാഗത്തിന്‍റെ വാദം.


എന്തായാലും ഇന്ന് കേസില്‍ അന്തിമ വിധി വരുമ്പോള്‍ ദുരഭിമാനക്കൊലയായി കോടതി കണക്കാക്കുമോ എന്നതാണ് ഏറെ നിര്‍ണ്ണായകം. ഒരുപക്ഷെ ദുരഭിമാനക്കൊലയാണെന്നാണ് വിധി വരുന്നതെങ്കില്‍ ഉത്തരേന്ത്യയിലും തമിഴ്നാട്ടിലും നടന്ന സമാന കേസുകളുടെ സ്വഭാവം പരിഗണിച്ച് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസായി ഇതിനെ കണക്കാക്കുകയും പ്രതികള്‍ക്ക് വധശിക്ഷവരെ ലഭിക്കുകയും ചെയ്യാം. 


കെവിന്‍റെ ഭാര്യയായ നീനുവിന്‍റെ അച്ഛനും സഹോദരനും അടക്കം 14 പ്രതികളാണ് കേസില്‍ ഉള്ളത്. ഒന്‍പതുപേര്‍ ജയിലിലും അഞ്ചുപേര്‍ ജാമ്യത്തിലുമാണ്. ഈ വര്‍ഷം ഏപ്രില്‍ 24 ന് തുടങ്ങിയ വിചാരണ മൂന്നു മാസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. അതായത് ജൂലൈ 30 ന് പൂര്‍ത്തിയായി.


ദളിത് ക്രിസ്ത്യന്‍ വിഭാഗത്തില്‍പെട്ട കോട്ടയം നട്ടാശേരി പ്ലാത്തറയില്‍ ജോസഫിന്‍റെ മകന്‍ കെവിന്‍ പി. ജോസഫ് നീനു എന്ന പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിനെ തുടര്‍ന്ന് നീനുവിന്‍റെ ബന്ധുക്കളുടെ ദുരഭിമാനവും വിരോധവുമാണ് കൊലയിലേക്ക് നയിച്ചതെന്നതാണ് കേസ്.


2018 മേയ് 28 നാണ് കെവിനെ കൊല്ലപ്പെട്ട നിലയില്‍ പുനലൂരിനുസമീപം ചാലിയക്കര ആറ്റില്‍ കണ്ടെത്തിയത്. കെവിനൊപ്പം പ്രതികള്‍ തട്ടിക്കൊണ്ടുപോയ അനീഷാണു മുഖ്യസാക്ഷി. ദുരഭിമാനക്കൊലയുടെ ഗണത്തില്‍പെടുത്തിയാണ് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ നടപടികള്‍ പൂര്‍ത്തീകരിച്ചത്.


കേസിലെ 186 സാക്ഷികളില്‍ 113 പേരെ വിസ്തരിച്ചു. പ്രോസിക്യൂഷന്‍ 240 രേഖകളും 113 സാക്ഷികളെയും ഹാജരാക്കി. ആറു സാക്ഷികള്‍ കൂറുമാറി. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍, സന്ദേശങ്ങള്‍, സി.സി.ടിവി ദൃശ്യങ്ങള്‍ തുടങ്ങിയ ഡിജിറ്റല്‍ തെളിവുകള്‍ കേസില്‍ നിര്‍ണായകമായി.


ഇതിനിടയില്‍ കെവിന്‍റെ കുടുംബത്തിന് സര്‍ക്കാര്‍ പത്തുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. നീനു ഇപ്പോള്‍ കെവിന്‍റെ വീട്ടില്‍ നിന്ന് ബിരുദപഠനം പൂര്‍ത്തിയാക്കി എംഎസ്ഡബ്ല്യുവിന് പഠിക്കുകയാണ്. 


കേരളത്തിന് പുറത്തുപഠിക്കുന്ന നീനുവിന്‍റെ പഠനചെലവ് വഹിക്കുന്നത് സര്‍ക്കാരാണ്. നീനു ആഗ്രഹിക്കുന്നതുവരെ പഠിപ്പിക്കാന്‍ കെവിന്‍റെ വീട്ടുകാരും തയ്യാറാണ്.