കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കെഎം ഷാജി എംഎൽഎയെ വിജിലൻസ് (Vigilance) ചോദ്യം ചെയ്യുന്നു. ചോദ്യം ചെയ്യലിനായി കെഎം ഷാജി രാവിലെ പത്ത് മണിയോടെ തൊണ്ടയാടുള്ള വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഓഫീസിലെത്തി. കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയതിനെ തുടർന്നാണ് ഷാജി ചോദ്യം ചെയ്യലിന് ഹാജരായത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ ദിവസം കെഎം ഷാജിയുടെ (KM Shaji) കണ്ണൂർ ചാലാടിലെ വീട്ടിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ അരക്കോടിയോളം രൂപ പിടിച്ചെടുത്തിരുന്നു. ഇത് സംബന്ധിച്ച റിപ്പോർട്ട് കോഴിക്കോട് വിജിലൻസ് പ്രത്യേക കോടതിയിൽ അന്വേഷണ സംഘം സമർപ്പിച്ചു. തുടർന്നാണ് ചോദ്യം ചെയ്യിലന് ഹാജരാകാൻ നോട്ടീസ് നൽകിയത്.


ALSO READ: കെഎം ഷാജിയെ ചോദ്യം ചെയ്യാനൊരുങ്ങി വിജിലൻസ്; ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നോട്ടീസ് നൽകി


പിടിച്ചെടുത്ത 500 ​ഗ്രാം സ്വർണവും വിദേശകറൻസികളും ഷാജിക്ക് തിരികെ നൽകിയിരുന്നു. ഭൂമിയിടപാടും സാമ്പത്തിക ഇടപാടും സംബന്ധിച്ച് വിജിലൻസ് പിടിച്ചെടുത്ത 77 രേഖകൾ കോടതിയിൽ സമർപ്പിച്ചു. ഷാജി 1.47 കോടിയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന് ചൂണ്ടിക്കാട്ടി വിജിലൻസ് കോടതി കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് കോഴിക്കോട് മാലൂർകുന്നിലെയും കണ്ണൂർ ചാലാടിലെയും വീടുകളിൽ റെയ്ഡ് നടത്തിയത്. അതേസമയം പിടിച്ചെടുത്ത പണത്തിന് രേഖകൾ ഉണ്ടെന്ന നിലപാടിലാണ് കെഎം ഷാജി.


കോഴിക്കോട് മാലൂർ കുന്നിലെ വീട്ടിൽ നിന്ന് 39,000 രൂപയുടെ വിദേശ കറൻസികൾ, 400 ​ഗ്രാം സ്വർണം, വിദേശയാത്രകളുമായി ബന്ധപ്പെട്ട രേഖകൾ, 72 മറ്റ് രേഖകൾ എന്നിവയാണ് വിജിലൻസ് കണ്ടെടുത്തത്. വിദേശ കറൻസികൾ മക്കളുടെ ശേഖരത്തിൽ ഉള്ളവയാണെന്നായിരുന്നു ഷാജിയുടെ വിശദീകരണമെന്ന് വിജിലൻസ് പറയുന്നു. പരിശോധനാ റിപ്പോർട്ടിൽ വിവരങ്ങൾ രേഖപ്പെടുത്തിയ ശേഷം വിജിലൻസ് കറൻസി തിരികെ ഏൽപ്പിച്ചിട്ടുണ്ട്. ഇവ കോടതി ആവശ്യപ്പെട്ടാൽ ഹാജരാക്കേണ്ടി വരുമെന്ന് വിജിലൻസ് വ്യക്തമാക്കി.


ALSO READ: കെഎം ഷാജി എംഎൽഎയുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്; അരക്കോടി രൂപ കണ്ടെത്തി


അതേസമയം വീട്ടിൽ നിന്ന് 400 ​ഗ്രാം സ്വർണം കണ്ടെടുത്തെന്ന് റെയ്ഡിന് ശേഷം കെഎം ഷാജി മാധ്യമങ്ങളോട് വ്യക്തമാക്കിയെങ്കിലും ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് (Assembly Election) മുന്നോടിയായി തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ സത്യവാങ്മൂലത്തിൽ സ്വന്തം കൈവശമുള്ളതായി 160 ​ഗ്രാം സ്വർണം മാത്രമാണ് കാണിച്ചിട്ടുള്ളത്. ഈ വൈരുദ്ധ്യങ്ങൾക്കെല്ലാം കെഎം ഷാജി വിജിലൻസിന് മുൻപിൽ വിശദീകരണം നൽകേണ്ടി വരും.


കെഎം ഷാജി അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന് വിജിലൻസിന്റെ (Vigilance) പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കോഴിക്കോട് മാലൂർകുന്നിലെ വീട്ടിൽ ഒന്നര മണിക്കൂറോളം പുറത്ത് പരിശോധന നടത്തിയതിന് ശേഷമാണ് വിജിലൻസ് സംഘം അകത്ത് പ്രവേശിച്ചത്. ഇതേസമയം റെയ്ഡ് വീക്ഷിച്ച് കെഎം ഷാജി വീടിന് പുറത്തുണ്ടായിരുന്നു. കണ്ണൂർ ചാലോടിലും ഇതേ സമയം വിജിലൻസിന്റെ മറ്റൊരു സംഘം പരിശോധന ആരംഭിച്ചിരുന്നു. കെഎം ഷാജിയുടെ സാമ്പത്തിക ഇടപാടുകളെപ്പറ്റി കൂടുതൽ വിവരങ്ങൾ തേടുകയാണ് പ്രധാന ലക്ഷ്യം. 2012 മുതൽ 2021 വരെയുള്ള ഒമ്പത് വർഷ കാലയളവിൽ കെഎം ഷാജിക്ക് 166 ശതമാനം അധിക വരുമാനം ഉണ്ടായെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ.


അഭിഭാഷകനായ എംആർ ഹരീഷ് നൽകിയ പരാതിയിലാണ് ഷാജിക്കെതിരെ കേസ് എടുത്തത്. ഷാജിയുടെ കോഴിക്കോടുള്ള വീട് നേരത്തെയും വിവാദത്തിലായിരുന്നു. കോർപ്പറേഷൻ നൽകിയ പ്ലാനിന് അപ്പുറത്തേക്ക് നിർമാണം നടത്തിയെന്നായിരുന്നു അന്നുയർന്ന പരാതി. ഭാര്യയുടെ പേരിലുള്ള ഈ വീടുമായി ബന്ധപ്പെട്ട് പിഴയടക്കാൻ ഷാജിക്ക് കോർപറേഷൻ നിർദേശം നൽകിയിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.