കെഎം ഷാജിയെ ചോദ്യം ചെയ്യാനൊരുങ്ങി വിജിലൻസ്; ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നോട്ടീസ് നൽകി

കോഴിക്കോട് മാലൂർ കുന്നിലെ വീട്ടിൽ നിന്ന് 39,000 രൂപയുടെ വിദേശ കറൻസികൾ, 400 ​ഗ്രാം സ്വർണം, വിദേശയാത്രകളുമായി ബന്ധപ്പെട്ട രേഖകൾ, 72 മറ്റ് രേഖകൾ എന്നിവയും വിജിലൻസ് കണ്ടെത്തിയിരുന്നു

Written by - Zee Malayalam News Desk | Last Updated : Apr 15, 2021, 11:00 AM IST
  • വീട്ടിൽ നിന്ന് 400 ​ഗ്രാം സ്വർണം കണ്ടെടുത്തെന്ന് റെയ്ഡിന് ശേഷം കെഎം ഷാജി മാധ്യമങ്ങളോട് വ്യക്തമാക്കി
  • ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ സത്യവാങ്മൂലത്തിൽ സ്വന്തം കൈവശമുള്ളതായി 160 ​ഗ്രാം സ്വർണം മാത്രമാണ് കാണിച്ചിട്ടുള്ളത്
  • ഈ വൈരുദ്ധ്യങ്ങൾക്കെല്ലാം കെഎം ഷാജി വിജിലൻസിന് മുൻപിൽ വിശദീകരണം നൽകേണ്ടി വരും
  • വിദേശ കറൻസികൾ മക്കളുടെ ശേഖരത്തിൽ ഉള്ളവയാണെന്നായിരുന്നു ഷാജിയുടെ വിശദീകരണമെന്ന് വിജിലൻസ് പറയുന്നു
കെഎം ഷാജിയെ ചോദ്യം ചെയ്യാനൊരുങ്ങി വിജിലൻസ്; ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നോട്ടീസ് നൽകി

കണ്ണൂ‍ർ: മുസ്ലിം ലീ​ഗ് നേതാവും എംഎൽഎയുമായ കെഎം ഷാജിയെ വിജിലൻസ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് ഷാജിക്ക് വിജിലൻസ് (Vigilance) നോട്ടീസ് നൽകി. കോഴിക്കോട് മാലൂർ കുന്നിലെയും കണ്ണൂർ ചാലാടിലെയും വീടുകളിൽ നിന്ന് കണ്ടെടുത്ത പണത്തിന്റെ കണക്കും സ്വത്തിന്റെ ഉറവിടവും വിജിലൻസിന് മുൻപാകെ കെഎം ഷാജിക്ക് (KM Shaji) കാണിക്കേണ്ടി വരും.

കണ്ണൂർ ചാലാടിലെ വീട്ടിൽ ഏപ്രിൽ 12ന് നടത്തിയ വിജിലൻസ് റെയ്ഡിൽ അരക്കോടി രൂപയാണ് കണ്ടെത്തിയത്. അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് ഷാജിക്കെതിരെ വിജിലൻസ് കേസെടുത്ത് (Vigilance Case) അന്വേഷണം ആരംഭിച്ചിരുന്നു. ഷാജി അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നാണ് വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. ഇതിന്റെ ഭാ​ഗമായാണ് കോഴിക്കോട് മാലൂർ കുന്നിലെയും കണ്ണൂർ ചാലാടിലെയും വീടുകളിൽ വിജിലൻസ് റെയ്ഡ് നടത്തിയത്. തിങ്കളാഴ്ച രാവിലെ ഏഴരയോടെയാണ് വിജിലൻസ് എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഷാജിയുടെ കോഴിക്കോട് മാലൂർ കുന്നിലെ വീട്ടിലെത്തിയത്. ഒരു മണിക്കൂറോളം വീടിന് പുറത്ത് പരിശോധന നടത്തിയ സംഘം പിന്നീട് അകത്ത് കയറി. ഈ സമയമെല്ലാം റെയ്ഡ് വീക്ഷിച്ച് കെഎം ഷാജിയും വീടിന് പുറത്തുണ്ടായിരുന്നു.

ALSO READ: കെഎം ഷാജി എംഎൽഎയുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്; അരക്കോടി രൂപ കണ്ടെത്തി

കണ്ണൂർ ചാലോടിലും ഇതേ സമയം വിജിലൻസിന്റെ മറ്റൊരു സംഘം പരിശോധന ആരംഭിച്ചിരുന്നു. കെഎം ഷാജിയുടെ സാമ്പത്തിക ഇടപാടുകളെപ്പറ്റി കൂടുതൽ വിവരങ്ങൾ തേടുകയാണ് പ്രധാന ലക്ഷ്യം. 2012 മുതൽ 2021 വരെയുള്ള ഒമ്പത് വർഷ കാലയളവിൽ കെഎം ഷാജിക്ക് 166 ശതമാനം അധിക വരുമാനം ഉണ്ടായെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. കണ്ണൂരിലെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് വിജിലൻസ് അരക്കോടി രൂപ കണ്ടെത്തിയത്. വിജിലൻസ് പിടിച്ചെടുത്ത അരക്കോടി രൂപയ്ക്ക് രേഖയുണ്ടെന്നും, ബന്ധു സ്ഥലക്കച്ചവടത്തിനായി വീട്ടിൽ കൊണ്ടുവച്ച പണമാണെന്നും, രേഖ ഹാജരാക്കാൻ രണ്ട് ദിവസത്തെ സമയം വേണമെന്നുമാണ് ഷാജി വിജിലൻസിനോട് പറഞ്ഞത്.

കോഴിക്കോട് മാലൂർ കുന്നിലെ വീട്ടിൽ നിന്ന് 39,000 രൂപയുടെ വിദേശ കറൻസികൾ, 400 ​ഗ്രാം സ്വർണം, വിദേശയാത്രകളുമായി ബന്ധപ്പെട്ട രേഖകൾ, 72 മറ്റ് രേഖകൾ എന്നിവയും വിജിലൻസ് കണ്ടെത്തിയിരുന്നു. വിദേശ കറൻസികൾ മക്കളുടെ ശേഖരത്തിൽ ഉള്ളവയാണെന്നായിരുന്നു ഷാജിയുടെ വിശദീകരണമെന്ന് വിജിലൻസ് പറയുന്നു. പരിശോധനാ റിപ്പോർട്ടിൽ വിവരങ്ങൾ രേഖപ്പെടുത്തിയ ശേഷം വിജിലൻസ് കറൻസി തിരികെ ഏൽപ്പിച്ചിട്ടുണ്ട്. ഇവ കോടതി ആവശ്യപ്പെട്ടാൽ ഹാജരാക്കേണ്ടി വരുമെന്ന് വിജിലൻസ് വ്യക്തമാക്കി.

ALSO READ: KM Shaji: വരവിനേക്കാൾ കൂടുതൽ സമ്പാദ്യം ഷാജിക്കുണ്ടെന്ന് വിജിലൻസ് ഒൻപത് വർഷം കൊണ്ട് . 2,03,80,557 കോടി രൂപയുടെ സമ്പാദ്യം

അതേസമയം വീട്ടിൽ നിന്ന് 400 ​ഗ്രാം സ്വർണം കണ്ടെടുത്തെന്ന് റെയ്ഡിന് ശേഷം കെഎം ഷാജി (KM Shaji) മാധ്യമങ്ങളോട് വ്യക്തമാക്കിയെങ്കിലും ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ സത്യവാങ്മൂലത്തിൽ സ്വന്തം കൈവശമുള്ളതായി 160 ​ഗ്രാം സ്വർണം മാത്രമാണ് കാണിച്ചിട്ടുള്ളത്. ഈ വൈരുദ്ധ്യങ്ങൾക്കെല്ലാം കെഎം ഷാജി വിജിലൻസിന് മുൻപിൽ വിശദീകരണം നൽകേണ്ടി വരും.

അഭിഭാഷകനായ എംആർ ഹരീഷ് നൽകിയ പരാതിയിലാണ് ഷാജിക്കെതിരെ കേസ് എടുത്തത്. ഷാജിയുടെ കോഴിക്കോടുള്ള വീട് നേരത്തെയും വിവാദത്തിലായിരുന്നു. കോർപ്പറേഷൻ നൽകിയ പ്ലാനിന് അപ്പുറത്തേക്ക് നിർമാണം നടത്തിയെന്നായിരുന്നു അന്നുയർന്ന പരാതി. ഭാര്യയുടെ പേരിലുള്ള ഈ വീടുമായി ബന്ധപ്പെട്ട് പിഴയടക്കാൻ ഷാജിക്ക് കോർപറേഷൻ നിർദേശം നൽകിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News