തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടിയുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചു. ഇന്നും നാളെയും സംസ്ഥാനത്ത് ദുഃഖാചരണമായിരിക്കും. സംസ്ഥാനത്തൊട്ടാകെ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. കൂടാതെ ഇന്നും നാളെയും സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക പരിപാടികളും ആഘോഷ പരിപാടികളും മാറ്റിവെച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

സംസ്ഥാനം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തമാണ് വയനാട് സംഭവിച്ചിരിക്കുന്നത്. മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ ഇന്ന് പുലർച്ചെയാണ് ഉരുൾപൊട്ടിയത്. 84 പേർ ദുരന്തത്തിൽ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർ ആശുപത്രികളിൽ ചികിത്സയിലാണ്. ഒട്ടനവധി പേർ ഇനിയും പ്രദേശത്ത് കുടുങ്ങി കിടപ്പുണ്ട്. അപകടം നടന്നയിടത്ത് രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്. 


Wayanad Landslide: വയനാട് ഉരുള്‍പൊട്ടല്‍; കൂടുതല്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നിർദേശം നൽകി ആരോ​ഗ്യമന്ത്രി


തിരുവനന്തപുരം: വയനാട് ഉരുള്‍പ്പൊട്ടലിന്റെ സാഹചര്യത്തില്‍ വയനാട് മാത്രമല്ല സമീപ ജില്ലകളായ മലപ്പുറം, കോഴിക്കോട് തുടങ്ങിയ വടക്കന്‍ ജില്ലകളിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നിര്‍ദേശം നല്‍കി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആശുപത്രികളില്‍ അധിക സൗകര്യങ്ങൾ ഒരുക്കണം. അധികമായി ആരോഗ്യ പ്രവര്‍ത്തകരെ വയനാട്ടിൽ നിയോഗിക്കണം.


കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നുള്ള സംഘവും കണ്ണൂരിൽ നിന്നുള്ള സംഘവും ദുരന്തബാധിത പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ട്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് സര്‍ജറി, ഓര്‍ത്തോപീഡിക്‌സ് തുടങ്ങിയ വിഭാഗങ്ങളിലെ ഡോക്ടര്‍മാരെയും അയക്കും.


നഴ്‌സുമാരേയും അധികമായി നിയോഗിക്കേണ്ടതുണ്ട്. എന്‍എച്ച്എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ജീവന്‍ ബാബുവിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രാദേശികമായി ഏകോപിപ്പിക്കും.


ഉരുള്‍പൊട്ടലിന്റെ സാഹചര്യത്തില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേർന്നു. സംസ്ഥാന വ്യാപകമായി അവധിയിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ അടിയന്തരമായി തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശം നല്‍കി. മരുന്നുകളും മറ്റ് ഉപകരണങ്ങളും അധികമായി എത്തിക്കാന്‍ കെ എം എസ് സി എല്ലിന് നിര്‍ദേശം നല്‍കി.


കനിവ് 108 ആംബുലന്‍സുകള്‍ ഉള്‍പ്പെടെയുള്ള അവശ്യ സർവീസുകൾ അധികമായി എത്തിക്കും. മലയോര മേഖലയില്‍ ഓടാന്‍ കഴിയുന്ന 108ന്റെ റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍ യൂണിറ്റുകളും സ്ഥലത്തേക്ക് അയക്കണമെന്ന് നിർദേശം നൽകി.


ആശുപത്രികളുടെ സൗകര്യങ്ങൾ അനുസരിച്ച് പ്ലാന്‍ തയ്യാറാക്കി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാൻ നിർദേശം നൽകി. ആവശ്യമെങ്കില്‍ താത്ക്കാലിക ആശുപത്രികള്‍ സജ്ജമാക്കണം. അധിക മോര്‍ച്ചറി സൗകര്യങ്ങൾ ഒരുക്കും. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്തു തുടങ്ങി.


ദുരിതാശ്വാസ ക്യാമ്പുകളിലെ പ്രവര്‍ത്തനങ്ങളും ശ്രദ്ധിക്കണം. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍മാര്‍, കെ.എം.എസ്.സി.എല്‍. ജനറല്‍ മാനേജര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍മാര്‍ എന്നിവര്‍ ഉന്നതതല യോ​ഗത്തിൽ പങ്കെടുത്തു.



മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.