സൗദിയിൽ പ്രവാസി ഡ്രൈവർമാരുടെ ജോലി കുറയുമെന്ന് റിപ്പോര്‍ട്ട്
നാല്പത്തിയഞ്ചു ശതമാനം സൗദി വീടുകളിലും വിദേശികളായ ഡ്രൈവര്‍മാര്‍ ജോലി ചെയ്യുന്നുണ്ട്.
ജിദ്ദ: സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍ സ്വാതന്ത്ര്യം ലഭിച്ച സൗദി അറേബ്യയില്‍ അടുത്ത രണ്ട് വര്‍ഷത്തിനിടയില്‍ 13 ലക്ഷത്തോളം വിദേശികളായ വീട്ടു ഡ്രൈവര്‍മാര്‍ക്ക് ജോലി നഷ്ടപ്പെടുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ രാജ്യത്ത് 15.5 ലക്ഷം വീട്ടുഡ്രൈവര്മാരാണുള്ളതെന്ന് സൗദി ജനറല്‍ സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി വ്യക്തമാക്കി.
നാല്പത്തിയഞ്ചു ശതമാനം സൗദി വീടുകളിലും വിദേശികളായ ഡ്രൈവര്‍മാര്‍ ജോലി ചെയ്യുന്നുണ്ട്. സ്വകാര്യ സ്ഥാപനങ്ങളില്‍ വനിതാ ജീവനക്കാരുടെ എണ്ണം വര്‍ധിച്ചതോടെ അവരെ ഓഫീസിലേക്കും തിരിച്ചും കൊണ്ടുവിടുന്നതിനായി കൂടുതല്‍ പുരുഷ ഡ്രൈവര്‍മാര്‍ ആവശ്യമായി വന്നിരുന്നു.
എന്നാല്‍ സ്ത്രീകള്‍ തന്നെ വാഹനമോടിക്കാന്‍ തുടങ്ങുന്നതോടെ ഇവരുടെ ആവശ്യം ഇല്ലാതാവുകയും ക്രമേണ വീട്ടുഡ്രൈവര്‍മാരുടെ ഡിമാന്‍ഡ് കുറയുന്നതിനും നിലവിലുള്ളവരുടെ ജോലി നഷ്ടപ്പെടുന്നതിനും ഇടയാക്കുമെന്നുമാണ് വിദഗ്ധരുടെ വിലയിരുത്തല്‍.