ന്യൂഡല്‍ഹി: ഫിഫ റാങ്കിങില്‍ അര്‍ജന്റീന ഒന്നാം സ്ഥാനം നിലനിര്‍ത്തി. ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ മാറ്റമില്ലാതെയാണ് പുതിയ റാങ്കിങ്. യൂറോകപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് സെമി വരെ എത്തിയ വെയ്ല്‍സാണ് റാങ്കിങില്‍ 15 സ്ഥാനം മെച്ചപ്പെടുത്തി പതിനൊന്നാം റാങ്കില്‍ എത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കോപ അമേരിക്ക ഫൈനലില്‍ ചിലിയോട് പരാജയപ്പെട്ടെങ്കിലും  82 പോയിന്റുകള്‍ നേടി റാങ്കിങ്ങില്‍ അര്‍ജന്‍റീന ഒന്നാം സ്ഥാനം നിലനിര്‍ത്തി. സെമി കാണാതെ പുറത്തായിട്ടും ബെല്‍ജിയം രണ്ടാം സ്ഥാനം നില നിര്‍ത്തിയത് ശ്രദ്ധേയമായ കാര്യമാണ്. കൊളംബിയ മൂന്ന്, ജര്‍മനി നാല്, ചിലി അഞ്ച് എന്നിങ്ങനെയാണ് സ്ഥാനങ്ങള്‍.


യൂറോ ചാമ്പ്യന്മാരായ പോര്‍ചുഗല്‍ നിലമെച്ചപ്പെടുത്തി ആറാം സ്ഥാനത്തത്തെി. റണ്ണറപ്പായ ഫ്രാന്‍സാണ് ഏഴാമത്. കോപയില്‍ ആദ്യ റൗണ്ടില്‍ പുറത്തായ ബ്രസീല്‍ ഒമ്പതാം സ്ഥാനത്താണ്. സ്‌പെയിനും ബ്രസീലിനും രണ്ട് സ്ഥാനങ്ങള്‍ നഷ്ടപ്പെട്ടു. സ്‌പെയിന്‍ എട്ടാമതും ബ്രസീല്‍ ഒമ്പതാമതുമാണ്. ഇറ്റലിയാണ് പത്താം സ്ഥാനത്ത്.


മറ്റൊരു ശ്രധേയാമായ കാര്യമാണ് ഫിഫ റാങ്കിങ്ങില്‍ 11 സ്ഥാനം മെച്ചപ്പെടുത്തി നൂറ്റിഅന്‍പത്തിഒന്നാം റാങ്കിലെത്തിയ ഇന്ത്യയുടെ നേട്ടം. പതിനൊന്ന് റാങ്കുകളാണ് ഇന്ത്യ മെച്ചപ്പെടുത്തിയത്. കഴിഞ്ഞമാസം നടന്ന ഏഷ്യാ കപ്പ് യോഗ്യതാ മത്സരങ്ങളില്‍ ലാവോസിനെ 6-1, 1-0 എന്നീ സ്കോറുകള്‍ക്ക് തോല്‍പിച്ച ഇന്ത്യ 49 പോയന്‍റാണ് സ്വന്തമാക്കിയത്.


ദക്ഷിണേഷ്യയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തും ഏഷ്യയില്‍ ഇരുപത്തിഏഴാം സ്ഥാനത്തുമാണ്. ഫിഫ റാങ്കിങ്ങില്‍ മുപത്തിഒന്‍പതാം സ്ഥാനത്തുള്ള ഇറാനാണ് ഏഷ്യയില്‍ ഒന്നാമത്. കൊറിയ, ഉസ്ബെകിസ്താന്‍, ജപ്പാന്‍, ആസ്ട്രേലിയ എന്നിവരാണ് പിന്നില്‍.