മസാചൂസറ്റ്സ്: തകർപ്പൻ ജയത്തോടെ അർജൻറീന കോപ അമേരിക്ക ചാമ്പ്യന്‍ഷിപ്പ് സെമിയിൽ പ്രവേശിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ വെനിസ്വേലയെ 4-1ന് തകർത്താണ് മെസ്സിയും സംഘവും സെമിയിലെത്തിയത്. ഗോൺസാലോ ഹിഗ്വയ്ൻ ഇരട്ടഗോളുകളുമായി തിളങ്ങിയ മത്സരത്തിൽ സൂപ്പർതാരം മെസ്സി ഗോൾ നേടി. 8, 28 മിനിട്ടുകളിലാണ് ഹിഗ്വയ്ൻ ഗോൾ നേടിയത്. 60ാം മിനിട്ടിൽ മെസ്സി അർജൻറീനയുടെ സ്കോറുയർത്തി. 70ാം മിനിട്ടിൽ സാലോമോൻ റോൻഡോൻ അർജൻറീനൻ വലകുലുക്കി. എന്നാൽ ഒരു മിനിട്ടിനകം എറിക് ലാമെല്ല അർജൻറീനക്കായി ഗോൾ നേടി.


കോപ പ്രാഥമിക റൗണ്ടില്‍ ഒരു കളി പോലും തോല്‍ക്കാതെ ക്വാര്‍ട്ടറിലത്തെിയ ഏക ടീമായ അര്‍ജന്‍റീന മത്സരത്തിൽ ആധിപത്യം പുലർത്തി. അർജൻറീനക്കായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന ബാറ്റിസ്റ്റ്യൂട്ടയുടെ റെക്കോർഡിനൊപ്പം മെസ്സിയെത്തി. 54 ഗോളുകളാണ് ഇരുവരും രാജ്യത്തിനായി കുറിച്ചത് . വെനിസ്വേല കടന്നാല്‍ സെമിയില്‍ ആതിഥേയരായ അമേരിക്കയാണ് അര്‍ജന്‍റീനയെ കാത്തിരിക്കുന്നത്. അര്‍ജന്‍റീനക്കെതിരെ മികച്ച റെക്കോഡുള്ള മുന്‍ ജര്‍മന്‍ പരിശീലകനായ യുര്‍ഗന്‍ ക്ളിന്‍സ്മാനാണ് അമേരിക്കക്ക് കളി പറഞ്ഞുനല്‍കുന്നത്.