ദിപ കര്‍മാക്കറിനും ജിത്തു റായ്ക്കും രാജീവ് ഗാന്ധി ഖേൽരത്ന പുരസ്‌കാരം
ന്യൂഡൽഹി; രാജീവ് ഗാന്ധി ഖേല്‍ രത്‌ന പുരസ്‌കാരവും അര്‍ജുന അവാര്‍ഡും പ്രഖ്യാപിച്ചു. ഷൂട്ടിംഗ് താരം ജിത്തു റായിക്കും ജിംനാസ്റ്റിക്സ് താരം ദിപ കര്‍മാക്കര്‍ക്കും രാജീവ് ഗാന്ധി ഖേല്‍രത്‌ന അവാര്‍ഡ് ലഭിച്ചു. സ്റ്റിപ്പിള്‍ ചേസ് താരം ലളിത ബാബര്‍, ഹോക്കി താരം വിആര്‍ രഘുനാഥ്, ബോക്‌സിംഗ് താരം ശിവ് ഥാപ്പ, ഷൂട്ടിംഗ് താരം അപൂര്‍വ്വി ചന്ദേല എന്നിവര്‍ക്ക് അര്‍ജുന പുരസ്‌കാരവും ലഭിച്ചു.
പുരസ്‌കാരത്തിന് സാധ്യതയുണ്ടായിരുന്ന മലയാളി താരങ്ങളായ അത്‌ലറ്റ് ടിന്റു ലൂക്കയ്ക്കും, സ്‌ക്വാഷ് താരം ദിപിക പള്ളിക്കലിനും പുരസ്‌കാരം ലഭിച്ചില്ല. തുഴച്ചില്‍ താരം ബെറ്റി ജോസഫ്, അത്‌ലറ്റ് ഒ.പി.ജെയ്‌ഷെ എന്നിവരും സാധ്യതാ പട്ടികയിൽ ഉണ്ടായിരുന്നു.
ഖേല്‍രത്‌ന അവാര്‍ഡഡിന്‍റെ സാധ്യത പട്ടികയില്‍ ക്രിക്കറ്റ് താരം വിരാട് കൊഹ്‌ലിയുമുണ്ട്.അതേസമയം, മറ്റൊരു ക്രിക്കറ്റ് താരം അജിങ്ക്യ രഹാനെ, ബില്യാർഡ്സ് താരം സൗരവ് കോത്താരി, അമ്പെയ്ത്ത് താരം രജത് ചൗഹാൻ എന്നിവര്‍ക്ക് അർജുന അവാർഡ് ലഭിച്ചു.
1991 മുതലാണ് കായിക രംഗത്തെ മികച്ച പ്രതിഭകള്‍ക്ക് രാജിവ്ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരം നല്‍കിത്തുടങ്ങിയത്. ചെസ് ഇതിഹാസം വിശ്വനാഥന്‍ ആനന്ദായിരുന്നു പ്രഥമ പുരസ്‌കാര ജേതാവ്. കഴിഞ്ഞ വര്‍ഷം ടെന്നീസ് താരം സാനിയ മിര്‍സയ്ക്കായിരുന്നു പുരസ്‌കാരം. ഏഴര ലക്ഷം രൂപയും ട്രോഫിയുമടങ്ങുന്നതാണു ഖേല്‍രത്‌ന പുരസ്‌കാരം.