തിരുവനന്തപുരം: ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിന മത്സരത്തിന്  തിരുവനന്തപുരംതന്നെ വേദിയാകും. കായിക യുവജനകാര്യ വകുപ്പ് മന്ത്രി എ. സി മൊയ്തീനുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് കെസിഎ തീരുമാനമെടുത്തത്. മത്സരത്തിനായി കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം നിര്‍ദ്ദേശിക്കാന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനമെടുത്തിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം മന്ത്രിയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് തീരുമാനമെന്നും ഇത് താല്‍ക്കാലികമാണെന്നും കൊച്ചിയില്‍ ഇനിയും മത്സരം നടത്തുമെന്നും കെസിഎ ഭാരവാഹികള്‍ അറിയിച്ചു.


ഐ.എസ്.എല്ലിന്റേയും ക്രിക്കറ്റ് മത്സരത്തിന്റേയും സമയക്രമം ഒരുമിച്ച് വന്നതാണ് നിലവിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം. ഭാവിയില്‍ കൊച്ചിയിലും തിരുവനന്തപുരത്തും മാറി മാറി മത്സരം നടത്തും. കൊച്ചിയില്‍ പുതിയ സ്റ്റേഡിയം പണിയാനുള്ള കെ.സി.എയുടെ ശ്രമങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പിന്തുണ ഉറപ്പു നല്‍കിയിട്ടുണ്ട്. കെ.സി.എ സെക്രട്ടറി ജയേഷ് ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.  


നവംബര്‍ ഒന്നിന് നടക്കുന്ന ഏകദിന മത്സരത്തിനായി കൊച്ചി സ്റ്റേഡിയം തെരഞ്ഞെടുത്തതിനെതിരെ ഫുട്ബോള്‍ ആരാധകര്‍ ഉള്‍പ്പടെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ലോകോത്തര നിലവാരത്തിലുള്ള ഫുട്ബോള്‍ സ്റ്റേഡിയമായ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം ക്രിക്കറ്റിനായി വെട്ടിപ്പൊളിക്കുന്നത് അംഗീകരിക്കാന്‍ ആവില്ലെന്ന് ഫുട്ബോള്‍ പ്രേമികള്‍ സൂചിപ്പിച്ചു. 


ക്രിക്കറ്റിനായി തയ്യാറാക്കിയിട്ടുള്ള തിരുവനന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തെ തഴഞ്ഞ് കൊച്ചിയിലെ ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് സംഘടിപ്പിക്കുന്നത് നീതീകരിക്കാനാവില്ലെന്ന് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പടെ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്നു.