പുണെ: ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. ഇംഗ്ലണ്ട് പടുത്തുയര്‍‍ത്തിയ 350 എന്ന ലക്ഷ്യം 11 പന്തുകള്‍ ശേഷിക്കെ ഇന്ത്യ മറികടന്നു. ഏകദിന ക്യാപ്റ്റനായി അരങ്ങേറ്റം കുറിച്ച കൊഹ്‌ലിയുടെ സെഞ്ച്വറിയും, കേദാര്‍ ജാദവിന്‍റെ സെഞ്ച്വറിയുമാണ്‌ ഇന്ത്യയുടെ വിജയത്തിന് അടിത്തറ നല്‍കിയത്. ജയത്തോടെ, മൂന്ന് ഏകദിനങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0 ന് മുന്നിലെത്തി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 350 റണ്‍സെന്ന മികച്ച സ്‌കോര്‍ ഉയര്‍ത്തിയപ്പോള്‍ ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 48.1 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 356 റണ്‍സെടുത്താണ് വിജയിച്ചത്. ഇതു മൂന്നാം തവണയാണ് ഇന്ത്യ 350നു മുകളിലുള്ള സ്‌കോര്‍ പിന്തുടര്‍ന്നു ജയിക്കുന്നത്. 


ഒരു ഘട്ടത്തില്‍, 63 റണ്‍സെടുക്കുന്നതിനിടെ മുന്‍ ക്യാപ്റ്റന്‍ ധോണിയുടേതടക്കം നാലു വിക്കറ്റുകള്‍ ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു. പിന്നീട് അഞ്ചാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന വിരാട് കോഹ്‌ലി-കേദാര്‍ ജാദവ് എന്നിവരുടെ കൂട്ടുകെട്ടാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.  


കൊഹ്‌ലി(122) പുറത്തായശേഷം 76 പന്തിൽ 120 റൺ അടിച്ചെടുത്ത കേദാർ ജാദവിന്‍റെ ഇന്നിങ്സാണ് ഇന്ത്യക്ക് മുന്നേറാനുള്ള ആത്മവിശ്വാസം നൽകിയത്. നേരത്തെ, 93 പന്തില്‍ ഏഴു ഫോറിന്‍റെയും നാല് സിക്‌സിന്‍റെയും അകമ്പടിയോടെയാണ് കോഹ്ലി ശതകം പൂര്‍ത്തിയാക്കിയത്. 


നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 350 റണ്‍സെടുത്തിരുന്നു. ജേസണ്‍ റോയ്(73), ജോ റൂട്ട്(78 ), ബെന്‍ സ്റ്റോക്‌സ്(68) എന്നിവരുടെ അര്‍ദ്ധ സെഞ്ചുറികളാണ് ഇംഗ്ലണ്ടിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. അടുത്ത ഏകദിനം 19ന് കട്ടക്കില്‍ നടക്കും.