`കപ്പെവിടെ കൊണ്ട് പോകുന്നു`; അഭിനന്ദനെ പരിഹസിച്ച് പാക് പരസ്യ൦!!
പരസ്യത്തിലുള്ള വ്യക്തിയെ കറുത്ത ചായം പൂശിയത് വംശീയ അധിക്ഷേപമാണെന്നും വിലയിരുത്തപ്പെടുന്നു.
ജൂണ്‍ 16ന് മാഞ്ചസ്റ്ററില്‍ നടക്കുന്ന ഇന്ത്യ-പാക് പോരാട്ടം കാണാന്‍ കാത്തിരിക്കുന്നതിനിടെ വിവാദമായി പാക് ലോകകപ്പ് പരസ്യം!!
ലോകകപ്പ് ക്രിക്കറ്റ് മൽസരങ്ങൾ സംപ്രേഷണം ചെയ്യുന്ന പാക്കിസ്ഥാന്‍ ചാനല്‍ ജാസ് ടിവിയുടേതാണ് വിവാദ പരസ്യം. ഇന്ത്യയുടെ അഭിമാനമായ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വാര്‍ത്തമാനെ പരിഹസിക്കുന്ന രീതിയിലാണ് പരസ്യം തയാറാക്കിയിരിക്കുന്നത്.
പാക് പിടിയിലായിരുന്ന സമയത്ത് പുറത്ത് വന്ന അഭിനന്ദന്‍റെ വീഡിയോ ഹാസ്യ രൂപേണ അനുകരിച്ചാണ് പരസ്യം തയാറാക്കിയിരിക്കുന്നത്. അഭിനന്ദന്‍റെ മീശ ഉള്‍പ്പയുള്ള രൂപ സാദൃശ്യങ്ങളാണ് വീഡിയോയിലെ ഏക കഥാപാത്രത്തിനുമുള്ളത്.
ഇയാളോട് ഇന്ത്യയുടെ പ്ലേയി൦ഗ് ഇലവനെക്കുറിച്ചും ടോസ് കിട്ടിയാൽ ടീം സ്വീകരിക്കാൻ പോകുന്ന തന്ത്രങ്ങളെക്കുറിച്ചും ചോദിക്കുകയാണ്. എല്ലാ ചോദ്യങ്ങള്‍ക്കും ' ക്ഷമിക്കണം, ഇതേക്കുറിച്ച് നിങ്ങളോട് വെളിപ്പെടുത്താന്‍ എനിക്കാവില്ല' എന്നാണ് മറുപടി.
ചായ എങ്ങനെയുണ്ടായിരുന്നു എന്ന് ചോദ്യത്തിന് 'നന്നായിരിക്കുന്നു' എന്നും മറുപടി നല്‍കുന്നു. ശേഷം പോകാന്‍ അനുമതി ലഭിച്ച് മടങ്ങുന്ന ഇയാളുടെ കയ്യില്‍ നിന്നും ചായ കപ്പ് വാങ്ങി 'കപ്പെവിടെ കൊണ്ട് പോകുന്നു' എന്ന് ചോദിക്കുന്നിടത്ത് പരസ്യം അവസാനിക്കുന്നു.
'LetsBringTheCupHome' എന്ന ഹാഷ്ടാഗും പരസ്യത്തിന് ശേഷം വീഡിയോയില്‍ തെളിയുന്നുണ്ട്. രാജ്യാന്തര സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പാക്കിസ്ഥാന്‍ പുറത്തുവിട്ട അഭിനന്ദന്‍റെ വീഡിയോയിലുള്ള ദൃശ്യങ്ങളുടെ വികലമായ അനുകരണമാണ് പരസ്യം.
യഥാര്‍ത്ഥ വീഡിയോയില്‍ ധൈര്യമായാണ് പാക് സൈന്യത്തിന്‍റെ ചോദ്യങ്ങള്‍ക്ക് അഭിനന്ദന്‍ മറുപടി നല്‍കുന്നത്. എന്നാല്‍, പരസ്യത്തില്‍ പേടിച്ച് വിറച്ചാണ് കഥാപാത്രം മറുപടികള്‍ നല്‍കുന്നത്.
കൂടാതെ, അഭിനന്ദന്‍റെ നിറത്തെയും പരസ്യത്തില്‍ അധിക്ഷേപിക്കുന്നു. ഇരുണ്ട നിറമാണെന്ന് സൂചിപ്പിക്കാനായി പരസ്യത്തിലുള്ള വ്യക്തിയുടെ മുഖത്ത് കറുത്ത നിറം പൂശിയിട്ടുണ്ട്.
ഈ പരസ്യത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്. ഇന്ത്യ–പാക് ക്രിക്കറ്റ് പോരാട്ടങ്ങളുടെ സമയത്ത് പരസ്പരം കളിയാക്കുന്ന വീഡിയോകൾ ചാനലുകളിൽ പതിവാണെങ്കിലും ഇത്തവണ തീരെ നിലവാരമില്ലെന്നാണ് പ്രധാന വിമര്‍ശനം.
കൂടാതെ, പരസ്യത്തിലുള്ള വ്യക്തിയെ കറുത്ത ചായം പൂശിയത് വംശീയ അധിക്ഷേപമാണെന്നും വിലയിരുത്തപ്പെടുന്നു.