കാബൂള്‍: അഫ്‍ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ വിവാഹചടങ്ങിനിടെ ചാവേര്‍ സ്ഫോടനം. 


COMMERCIAL BREAK
SCROLL TO CONTINUE READING

സ്ഫോടനത്തില്‍ 40 പേര്‍ കൊല്ലപ്പെടുകയും നൂറിലധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 


പരിക്കേറ്റവരില്‍ പലരുടേയും നില അതീവ ഗുരുതരമാണ്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും.


പ്രാദേശികസമയം രാത്രി 10.40ന് വിവാഹ ചടങ്ങുകളോടനുബന്ധിച്ച് സംഗീതനിശ നടത്തിയിരുന്ന 'ഷഹര്‍–ഇ ദുബായ്' ഹാളിന്‍റെ റിസപ്ഷന്‍ ഏരിയയിലാണ് സ്ഫോടനം ഉണ്ടായത്.


സ്ഫോടനം നടന്നതിന് സമീപത്ത് ഏറെയും കുട്ടികളും യുവാക്കളുമാണ് നിന്നിരുന്നത്. ഇവര്‍ ഒന്നടങ്കം കൊല്ലപ്പെട്ടതായാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.


ഷിയാ ഹസാര വിഭാഗത്തിന്‍റെ വിവാഹചടങ്ങിലായിരുന്നു സംഭവം. വിവാഹത്തിന് 
1200 ലധികം ആളുകള്‍ക്ക് ക്ഷണമുണ്ടായിരുന്നു. 


സ്‌ഫോടക വസ്തുക്കളുമായി വിവാഹ സല്‍ക്കാരം നടക്കുന്ന ഹാളിലേക്ക് എത്തുകയായിരുന്നെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ വക്താവ് നുസ്രത്ത് റഹീമി പറഞ്ഞു. 


ഷിയാ വിഭാഗങ്ങള്‍ക്കെതിരെ ഭീകരസംഘടനകളായ താലിബാനും ഇസ്ലാമിക് സ്റ്റേറ്റും നിരന്തരം ആക്രമണം നടത്താറുണ്ടെന്നാണ് റിപ്പോര്‍ട്ട്. 


എന്നാല്‍, ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. കാബൂളില്‍ ഈ വര്‍ഷം നടന്ന ഏറ്റവും വലിയ ആക്രമണമാണിതെന്നാണ് റിപ്പോര്‍ട്ട്.


പത്ത് ദിവസം മുന്‍പ് കാബൂള്‍ പൊലീസ് സ്റ്റേഷനില്‍ നടന്ന സ്ഫോടനത്തില്‍ 14 പേര്‍ കൊല്ലപ്പെടുകയും 150 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 


താലിബാന്‍ ആ സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. വെള്ളിയാഴ്ച നടന്ന മറ്റൊരു സ്ഫോടനത്തില്‍ താലിബാന്‍ നേതാവ് ഹിബത്തുള്ളയും കൊല്ലപ്പെട്ടിരുന്നു.