ന്യൂയോർക്ക് : പാക്കിസ്ഥാൻ വിദേശകാര്യമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫിനെതിരെ മാനനഷ്ടക്കേസുമായി മുംബൈ ഭീകരാക്രമണത്തിന്‍റെ സൂത്രധാരന്‍ ഹാഫിസ് സയീദ്. മുസ്‍ലിം മതവിശ്വാസിയായ തന്നെ 'അമേരിക്കയ്ക്കു പ്രിയപ്പെട്ടവൻ' എന്നു വിശേഷിപ്പിച്ച ഖ്വാജ ആസിഫിന്‍റെ പരാമർശമാണ് ഹാഫിസ് സയീദിനെ ചൊടിപ്പിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

അഭിഭാഷകനായ എ.കെ. ദോഗർ മുഖേന 10 കോടി രൂപയാണ് സയീദ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചത്.  ഖ്വാജ ആസിഫിന്‍റെ ഈ പരാമർശം പാക്കിസ്ഥാനിൽ മാത്രമല്ല, ലോകത്തെങ്ങും തന്‍റെ സൽപേരിന് കളങ്കമുണ്ടാക്കിയെന്ന് വക്കീൽ നോട്ടിസിൽ സയീദ് ആരോപിച്ചു.  കഴിഞ്ഞയാഴ്ച ന്യൂയോര്‍ക്കില്‍ ഏഷ്യ സൊസൈറ്റി ഫോറത്തില്‍ പങ്കെടുക്കുമ്പോഴാണ് ഖ്വാജ ആസിഫ് ഈ പരാമര്‍ശങ്ങള്‍ നടത്തിയത്. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസ് സായീദും ലഷ്‌കറെ തയിബ, ഹഖാനി ഭീകരരും രാജ്യത്തിനു ബാധ്യതയാണെന്നു പ്രസംഗിച്ച ഖ്വാജ ആസിഫ് ഭീകരതയുടെ പേരിൽ ആരും പാക്കിസ്ഥാനെ പഴിചാരേണ്ടെന്നും 20–30 വർഷം മുൻപ് ഈ ഭീകരസംഘടനകൾ അമേരിക്കയ്ക്കു പ്രിയപ്പെട്ടവർ ആയിരുന്നുവെന്നും പറഞ്ഞിരുന്നു മാത്രമല്ല അന്ന് അവർക്കു വൈറ്റ് ഹൗസിലായിരുന്നു വിരുന്ന് എന്നും അദ്ദേഹം പറഞ്ഞു. ഇവരെ വളര്‍ത്തിയത്  നിങ്ങളാണെന്നും ഇപ്പോൾ നിങ്ങൾ പാക്കിസ്ഥാനെ കുറ്റപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.  


ഖ്വാജ ആസിഫിന്‍റെ ഈ പരാമർശങ്ങൾക്കെതിരെ അഭിഭാഷകനായ എ.കെ. ദോഗർ മുഖേനയാണ് ഹാഫിസ് സയീദ് നോട്ടിസ് അയച്ചത്.  തികഞ്ഞ ഭക്തനും മുസ്‍ലിം മതവിശ്വാസിയുമാണ് തന്‍റെ കക്ഷിയെന്നും ഒരിക്കൽപ്പോലും അദ്ദേഹം വൈറ്റ് ഹൗസിൽ പോയിട്ടില്ലയെന്നും ദോഗർ വ്യക്തമാക്കി.