ലോകം വീണ്ടും എബോളയുടെ പിടിയിലേയ്ക്ക്
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എബോള രോഗം വീണ്ടും സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്.
കിൻഷാസ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എബോള രോഗം വീണ്ടും സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്.
വടക്ക്പടിഞ്ഞാറന്‍ പ്രദേശമായ ബിക്കോറയില്‍ രണ്ട് പേര്‍ മരിച്ചത് എബോളയെ തുടര്‍ന്നാണെന്ന് ലോക ആരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പറത്തുവന്നതിന് പിന്നാലെയാണ് കോംഗോ ആരോഗ്യമന്ത്രാലയം ഈ വാര്‍ത്ത സ്ഥിരീകരിച്ചത്.
കഴിഞ്ഞ അഞ്ച് ആഴ്ചകള്‍ക്കിടയില്‍ 21 കേസുകളാണ് ഇത്തരത്തില്‍ സംശയാസ്പദമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ 17 മരിച്ചു. നിരവധി പേര്‍ക്ക് രോഗം പകര്‍ന്നിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
എബോളബാധ തടയാൻ വിദഗ്ധസംഘത്തെ മേഖലയിലേക്ക് നിയോഗിച്ചതായാണ് റിപ്പോര്‍ട്ട്. 2014-15 കാലത്ത് പടിഞ്ഞാറൻ ആഫ്രിക്കയിൽ എബോള പടർന്നുപിടിച്ചപ്പോൾ ഏകദേശം 11,000 പേരാണ് മരിച്ചത്. ഗ്വിനിയ, സിയേറ ലിയോണ്‍, ലൈബീരിയ എന്നിവിടങ്ങളിലായിരുന്നു എബോള ദുരന്തം വിതച്ചത്.
1976ലാണ് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ യംബുക്കുഗ്രാമത്തില്‍ എബോള നദിയുടെ തീരത്തെ ചിലരിലാണ് ലോകത്താദ്യമായി എബോള രോഗം തിരിച്ചറിയുന്നത്. അങ്ങനെയാണ് രോഗത്തിന് എബോള എന്ന പേരുണ്ടാകുന്നത്. ഇത് ഒന്‍പതാം തവണയാണ് കോംഗോയില്‍ എബോള ബാധ റിപ്പോര്‍ട്ട് ചെയ്യുന്നത്. മൃഗങ്ങളില്‍ നിന്നാണ് ഈ വൈറസ് മനുഷ്യരിലേക്ക് പകരുന്നത്.