മെഹുല്‍ ചോക്സിയെ ഇന്ത്യക്ക് വിട്ട് നല്‍കും!!
ഇന്ത്യയിലേക്ക് നാടുകടത്താനുള്ള നീക്കത്തെ പ്രതിരോധിക്കാനായി ചോക്സി തന്‍റെ ഇന്ത്യൻ പാസ്പോർട്ട് ആന്‍റിഗ്വയിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ ഹാജരാക്കിയിരുന്നു.
ന്യൂയോര്‍ക്ക്: പിഎൻബി തട്ടിപ്പ് കേസിൽ രാജ്യംവിട്ട വജ്രവ്യാപാരി മെഹുൽ ചോക്സിയെ ഇന്ത്യയ്ക്ക് കൈമാറുമെന്ന് ആന്‍റിഗ്വ പ്രധാനമന്ത്രി ഗാസ്റ്റണ്‍ ബ്രൗണ്‍.
രാജ്യത്തെ അഴിമതി വിമുക്തമാക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടി നല്‍കിയാണ് ചോക്സി നാടുവിട്ടത്.
ആന്‍റിഗ്വ പൗരത്വമെടുത്ത് ഒളിവില്‍ കഴിയുന്ന ചോക്സി തട്ടിപ്പുകാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആന്‍റിഗ്വ പ്രധാനമന്ത്രിയുടെ നടപടി.
മെഹുല്‍ ചോക്സി നല്‍കിയ അപ്പീലുകള്‍ പരിഗണിച്ച ശേഷം അയാളെ രാജ്യത്തു നിന്ന് ഒഴിവാക്കുമെന്നും കേസുകള്‍ അഭിമുഖീകരിക്കാനായി ചോക്സിയെ ഇന്ത്യയിലേക്ക് അയക്കുമെന്നും ഗാസ്റ്റണ്‍ ബ്രൗണ്‍ പറഞ്ഞു.
ഇന്ത്യയിലേക്ക് നാടുകടത്താനുള്ള നീക്കത്തെ പ്രതിരോധിക്കാനായി ചോക്സി തന്‍റെ ഇന്ത്യൻ പാസ്പോർട്ട് ആന്‍റിഗ്വയിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ ഹാജരാക്കിയിരുന്നു.
പാസ്പോര്‍ട്ട് ഹൈക്കമ്മീഷന് കൈമാറിയതോടെ ചോക്സിയുടെ ഇന്ത്യൻ പൗരത്വം ഇല്ലാതായിരുന്നു. ജോളി ഹാർബർ മാർക്ക്സ്, ആൻറിഗ്വ ആണ് തന്‍റെ പുതിയ മേല്‍വിലാസമെന്ന് ചോക്സി വെളിപ്പെടുത്തിയിരുന്നു.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,500 കോടി രൂപയുടെ തട്ടിപ്പ് നടത്തി നാടുവിട്ട ചോക്സി 2018ലാണ് കരീബിയന്‍ രാഷ്ട്രമായ ആൻറിഗ്വയില്‍ അഭയം തേടിയത്. തുടര്‍ന്ന് ആന്‍റിഗ്വയിൽ പൗരത്വം നേടിയിരുന്നു.
പിഎന്‍ബി തട്ടിപ്പ് കേസിൽ പ്രതിയായ ചോക്സിയെ ഇന്ത്യയിലേക്ക് നാടുകടത്തണമെന്ന് വിവിധ അന്വേഷണ ഏജൻസികൾ വഴി ഇന്ത്യ ആൻറിഗ്വയോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ രാജ്യത്തിന് ഇന്ത്യയുമായി കുറ്റവാളി കൈമാറ്റ കരാർ നിലവിലില്ലാത്തതിനാൽ ചോക്സിയെ നാടുകടത്താൻ കഴിയില്ലെന്നായിരുന്നു ആൻറിഗ്വ സ്വീകരിച്ച നിലപാട്.
13,000 കോടിയുടെ പി.എൻ.ബി തട്ടിപ്പ് കേസിൽ പ്രതിയായതിനെ തുടർന്നാണ് മെഹുൽ ചോക്സി രാജ്യം വിട്ടത്. ഡയമണ്ട് വ്യാപാരിയും മരുമകനുമായ നീരവ് മോദിയാണ് കേസിലെ മുഖ്യപ്രതി.