ഇസ്ലാമാബാദ്: ഇന്ത്യ-പാക് അതിര്‍ത്തി പ്രശ്‌നം രൂക്ഷമായ സാഹചര്യത്തില്‍ പാക്കിസ്ഥാന്‍ ആഭ്യന്തര അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ നിര്‍ത്തി വച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ വ്യോമ പാത അടച്ചിടാന്‍ തീരുമാനിച്ചതായാണ് പാക് സിവില്‍ ഏവിയേഷനെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്.


ഇസ്ലാമാബാദ്, മുള്‍ട്ടാന്‍, ലഹോര്‍ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം കഴിഞ്ഞ ദിവസം തന്നെ പാക്കിസ്ഥാന്‍ നിര്‍ത്തിവച്ചിരുന്നു.


അതേസമയം, അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തപ്പോള്‍തന്നെ 9 വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം താഷകാലികമായി ഇന്ത്യ നിര്‍ത്തിവച്ചിരുന്നെങ്കിലും മണിക്കൂറുകള്‍ക്കകം പുനസ്ഥാപിച്ചു. എന്നാല്‍ ഇന്ത്യയില്‍നിന്നും ഒരു വിമാനവും പാക്‌ വ്യോമ പാതയിലൂടെ സര്‍വീസ് നടത്തില്ല.


പല രാജ്യങ്ങളും പാക്കിസ്ഥാനിലേയ്ക്കുള്ള വിമാനസര്‍വീസ് നിര്‍ത്തിവച്ചിരിക്കുകയാണ്. പാക്കിസ്ഥാനിലേക്കുള്ള വിമാനസര്‍വീസുകള്‍ മുഴുവന്‍ ഗള്‍ഫ് രാജ്യങ്ങള്‍ നിര്‍ത്തിവെച്ചു. അതായത്, നിലവില്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ പാക്കിസ്ഥാനിലേയ്ക്കുള്ള മുഴുവന്‍ സര്‍വീസുകളും നിര്‍ത്തുകയാണെന്നാണ് യു.എ.ഇ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിപ്പില്‍ വ്യക്തമാക്കുന്നു.


പാക്കിസ്ഥാന്‍ വ്യോമ പാത അടച്ചതോടെ എയര്‍ കാനഡ ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തി വച്ചിരിക്കുകയാണ്.


മാത്രമല്ല, കുവൈത്ത് എയര്‍വേയ്‌സ്, ദേശീയ വിമാന കമ്പനിയായ ഒമാന്‍ എയര്‍, ബജറ്റ് വിമാന കമ്പനിയായ സലാം എയര്‍ എന്നിവയെല്ലാം സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെച്ചു. 


പാക്കിസ്ഥാന്‍ സിവില്‍ ഏവിയേഷന്‍ വിഭാഗത്തില്‍ നിന്നും അറിയിപ്പുണ്ടാകുന്നതുവരെ സര്‍വീസുകള്‍ പുനസ്ഥാപിക്കില്ലെന്നും ഒമാന്‍ എയര്‍, സലാം എയര്‍ അധികൃതര്‍ വാർത്താക്കുറിപ്പിൽ അറിയിച്ചു. തങ്ങളുടെ വ്യോമമേഖലയിലൂടെ സർവ്വീസ് നടത്തുന്നത് പാക്കിസ്ഥാന്‍ താത്കാലികമായി തടഞ്ഞതിനെ തുടർന്ന് എയർ കാനഡ ഇന്ത്യയിലേക്കുള്ള സർവ്വീസുകൾ അവസാനിപ്പിക്കുന്നതായി അറിയിച്ചിരുന്നു.


ഇന്ത്യയിൽ നിന്നും പടിഞ്ഞാറൻ ഭാ​ഗത്തേക്കുള്ള എല്ലാ വിമാനസർവ്വീസുകളും പാക്കിസ്ഥാന്‍റെ ആകാശപാത ഒഴിവാക്കി മറ്റു പാതകളിലൂടെയാണ് സഞ്ചരിക്കുന്നത്.