ഇന്ത്യ എന്തു നടപടിയെടുത്താലും അതിന് തക്ക മറുപടി നൽകുക... ഇമ്രാന്‍ ഖാന്‍
ജമ്മു-കാശ്മീരിലെ പുല്‍വാമ ജില്ലയിലെ അവന്തിപ്പോറയില്‍ നടന്ന ഭീകരാക്രമണത്തിന് ശേഷം പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയുടെ ചിന്താഗതിയില്‍ തന്നെ കാര്യമായ മാറ്റമെന്ന് റിപ്പോര്‍ട്ട്. ഭീകരവാദത്തിനെതിരെ പ്രവര്‍ത്തിക്കുന്നതിന് പകരം മറിച്ച് പ്രവര്‍ത്തിക്കാനാണ് താത്പര്യമെന്ന് ആദേഹത്തിന്‍റെ പ്രസ്താവനകള്‍ സൂചിപ്പിക്കുന്നു.
ഇസ്ലാമാബാദ്: ജമ്മു-കാശ്മീരിലെ പുല്‍വാമ ജില്ലയിലെ അവന്തിപ്പോറയില്‍ നടന്ന ഭീകരാക്രമണത്തിന് ശേഷം പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയുടെ ചിന്താഗതിയില്‍ തന്നെ കാര്യമായ മാറ്റമെന്ന് റിപ്പോര്‍ട്ട്. ഭീകരവാദത്തിനെതിരെ പ്രവര്‍ത്തിക്കുന്നതിന് പകരം മറിച്ച് പ്രവര്‍ത്തിക്കാനാണ് താത്പര്യമെന്ന് ആദേഹത്തിന്‍റെ പ്രസ്താവനകള്‍ സൂചിപ്പിക്കുന്നു.
പാക്കിസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യ എന്തു നടപടിയെടുത്താലും അതിന് തക്ക മറുപടി നൽകാനാണ് പാക്കിസ്ഥാന്‍ സൈന്യത്തിന് ഇമ്രാന്‍ ഖാന്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ പാക്കിസ്ഥാന്‍ ബന്ധം കൂടുതല്‍ വഷളായിതുടങ്ങിയപ്പോള്‍തന്നെ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ദേശീയ സുരക്ഷ സമിതിയുടെ യോഗം വിളിച്ചുചേര്‍ത്തിരുന്നു. യോഗത്തില്‍ ദേശീയ സുരക്ഷ, ഭീകരാക്രമണം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയായിരുന്നു.
ദേശീയ സുരക്ഷ സമിതി യോഗത്തിന് ശേഷം നടത്തിയ പത്രസമ്മേളനത്തില്‍, പുല്‍വാമ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന് യാതൊരു പങ്കുമില്ലെന്ന് വ്യക്തമാക്കിയിരുന്നു. കാശ്മീരിലെ അശാന്തിക്ക് പാക്കിസ്ഥാനല്ല ഉത്തരവാദിയെന്നും, ഇന്ത്യ യാതൊരു തെളിവുമില്ലാതെ പാക്കിസ്ഥാനെ കുറ്റപ്പെടുത്തുകയാണെന്നും ഇമ്രാൻ ഖാൻ പറഞ്ഞിരുന്നു.
ഭീകരാക്രമണം കൊണ്ട് പാക്കിസ്ഥാന് എന്ത് ഗുണമാണുള്ളതെന്ന് ചോദിച്ച അദ്ദേഹം, പാക്കിസ്ഥാന്‍റെ മണ്ണിൽനിന്നും ആരും അക്രമം പടര്‍ത്തരുതെന്നുള്ളത് സർക്കാരിന്‍റെ താൽപ്പര്യമാണ് എന്നും പറഞ്ഞു. കൂടാതെ, പാക് മണ്ണിലെ ഭീകരവാദത്തിന് വിശ്വസനീയമായ തെളിവ് ഇന്ത്യ കൈമാറിയാൽ പാക്കിസ്ഥാൻ ഉത്തരവാദികൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും ഇമ്രാൻ ഖാൻ വ്യക്തമാക്കി.
എന്നാല്‍, പാക്കിസ്ഥാനെ ആക്രമിച്ചാൽ തിരിച്ചടിക്കില്ലെന്നാണ് ഇന്ത്യൻ സർക്കാർ കരുതുന്നതെങ്കിൽ അത് തെറ്റാണ്. അടിച്ചാൽ പാക്കിസ്ഥാൻ തിരിച്ചടിക്കുമെന്ന് ഇമ്രാൻ ഖാൻ മുന്‍പ് വ്യക്തമാക്കിയിരുന്നു. മനുഷ്യരാണ് യുദ്ധം തുടങ്ങിവയ്ക്കുക എന്ന് നമുക്കെല്ലാം അറിയാം, പക്ഷേ അതെവിടേക്കൊക്കെ പോകുമെന്ന് ദൈവത്തിനേ അറിയൂ. ഇന്ത്യ വിവേകത്തോടെ പെരുമാറണം. ജൂറിയും ജഡ്ജിയും സ്വയം ആകാൻ ഇന്ത്യ ശ്രമിക്കരുതെന്നും കാശ്മീർ പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കണമെന്നും ഇമ്രാൻ ഖാൻ ആവശ്യപ്പെട്ടിരുന്നു.