ഇന്ത്യയും യുഎസും ചേര്‍ന്ന് ലഷ്കറിനെ ഭീകരസംഘടനയാക്കിയെന്ന് മുഷാറഫ്
ലഷ്കര്‍ ഇ തൊയ്ബയുടെയും സ്ഥാപകന്‍ ഹാഫിസ് സയ്യിദിന്‍റെയും ഏറ്റവും മികച്ച പിന്തുണക്കാരനാണ് താനെന്നും മുഷാറഫ് പറഞ്ഞു.
പാകിസ്ഥാന്‍: യുഎസുമായി ചേര്‍ന്ന് ഇന്ത്യ ലഷ്കര്‍ ഇ തൊയ്ബയെ ഭീകരസംഘടനയെന്ന് മുദ്ര കുത്തുകയാണ് ചെയ്തതെന്ന് പാകിസ്ഥാന്‍ മുൻ പ്രസിഡണ്ടും പട്ടാളമേധാവിയുമായ പർവേസ് മുഷാറഫ്. ലഷ്കര്‍ ഇ തൊയ്ബയുടെയും സ്ഥാപകന്‍ ഹാഫിസ് സയ്യിദിന്‍റെയും ഏറ്റവും മികച്ച പിന്തുണക്കാരനാണ് താനെന്നും മുഷാറഫ് പറഞ്ഞു. പാകിസ്ഥാനിലെ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പര്‍വേസ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
താന്‍ ലഷ്കര്‍ ഇ തൊയ്ബയെ ഇഷ്ടപ്പെടുന്നതു പോലെത്തന്നെ അവര്‍ തന്നെയും ഇഷ്ടപ്പെടുന്നു. ഹാഫിസ് സയ്യിദിനെ താന്‍ പോയി കണ്ടിരുന്നു. ലഷ്കര്‍ ഇ തൊയ്ബ ലോകത്തെ തന്നെ ഏറ്റവും വലിയ സൈന്യ ശക്തിയാണ്. കശ്മീരിലെ പട്ടാളത്തെ പിന്തുണയ്ക്കാനും താല്‍പര്യം ഉണ്ടായിരുന്നു. എന്നാല്‍ യു.എസ് ഇടപെടല്‍ അത് അസാധ്യമാക്കി.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പാകിസ്ഥാന്‍ വിട്ട മുഷാറഫ് ഇപ്പോള്‍ ദുബായിലാണ് താമസം. ഭരണഘടന ദുരുപയോഗം ചെയ്തെന്ന പേരില്‍ രാജ്യദ്രോഹക്കുറ്റമടക്കമുള്ള ചാര്‍ജുകള്‍ ഇപ്പോഴും മുഷാറഫിന്‍റെ പേരിലുണ്ട്