ഫിലിപ്പ് രാജകുമാരൻ ഔദ്യോഗിക പദവികളില്‍നിന്നു വിരമിച്ചു
ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് രണ്ടിന്റെ ഭർത്താവും എഡിൻബറോ ഡ്യൂക്കുമായ ഫിലിപ്പ് രാജകുമാരൻ ഔദ്യോഗിക പദവികളില്‍നിന്നും വിരമിച്ചു. ബെക്കിങ്ഹാം കൊട്ടാരമാണ് ഇതു സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തു വിട്ടത്.
ലണ്ടൻ: ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് രണ്ടിന്റെ ഭർത്താവും എഡിൻബറോ ഡ്യൂക്കുമായ ഫിലിപ്പ് രാജകുമാരൻ ഔദ്യോഗിക പദവികളില്‍നിന്നും വിരമിച്ചു. ബെക്കിങ്ഹാം കൊട്ടാരമാണ് ഇതു സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തു വിട്ടത്.
ജൂണില്‍ 96 വയസ് പൂര്‍ത്തിയാകുന്ന ഫിലിപ്പ് രാജകുമാരന് സ്വമേധയാ തീരുമാനമെടുക്കുകയായിരുന്നുവെന്നാണ് കൊട്ടാര വൃത്തങ്ങള്‍ നല്കുന്ന സൂചന. എലിസബത്ത് രാജ്ഞി പൂര്‍ണ മനസ്സോടെ തീരുമാനത്തെ പിന്തുണച്ചു. വിരമിച്ചാലും ആഗസ്റ്റ് വരെയുള്ള ഔദ്യോഗിക പരിപാടികളില്‍ ഫിലിപ്പ് രാജകുമാരന് പങ്കെടുക്കും. പുതിയ ക്ഷണങ്ങള്‍ സ്വീകരിക്കില്ല. എലിസബത്ത് രാജ്ഞി ചുമതലകളില്‍ തുടരുമെന്നും കൊട്ടാരവൃത്തങ്ങള്‍ വ്യക്തമാക്കി.
ഏറ്റവും അധികം കാലം ഔദ്യോഗിക പദവി വഹിച്ചതിന്റെ റിക്കാർഡ് തൊണ്ണൂറ്റാറുകാരനായ ഫിലിപ്പ് രാജകുമാരനാണ്. ഇന്നലെ തന്റെ അവസാന ഔദ്യോഗിക പരിപാടിയായ റോയൽ മറീൻസിന്റെ 1664 ഗ്ലോബൽ ചലഞ്ച് പരേഡിൽ സംബന്ധിച്ച ശേഷമായിരുന്നു വിരമിക്കൽ. ബക്കിംഗ്ഹാം കൊട്ടാരത്തിൽവച്ചു നടന്ന പരിപാടിയിൽ റോയൽ മറീൻസ് ക്യാപ്റ്റൻ ജനറൽ ആയ ഫിലിപ്പ് രാജകുമാരൻ മറീനുകളുടെ സല്യൂട്ട് സ്വീകരിച്ചു.
തൊണ്ണൂറാം ജന്മദിനത്തില് തന്നെ വിരമിക്കുന്നതിനെക്കുറിച്ച് ഫിലിപ്പ് രാജകുമാരന് ചിന്തിച്ചിരുന്നു. നിലവില്‍ 780 ഓളം സംഘടനകളുടെ അംഗത്വമോ പ്രസിഡന്റ് പദവിയോ വഹിക്കുന്ന ആളാണ് ഫിലിപ്പ് രാജകുമാരന്.
നവംബറിൽ ഫിലിപ്പ് രാജകുമാരന്റെയും എലിസബത്ത് രാജ്ഞിയുടെയും എഴുപതാം വിവാഹ വാർഷികമാണ്.