പാകിസ്ഥാനിൽ സിന്ധ് പ്രവിശ്യ മന്ത്രിയും ഭാര്യയും മരിച്ചനിലയിൽ
കറാച്ചി: പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യ മന്ത്രിയെയും ഭാര്യയെയും വെടിയേറ്റു മരിച്ചനിലയിൽ കണ്ടെത്തി. കറാച്ചിയിലെ വീട്ടിലെ കിടപ്പുമുറിയിലാണ് സിന്ധ് ആസൂത്രണ വികസനകാര്യമന്ത്രി മിർ ഹസർ ഖാൻ ബിജ്‍രാനിയെയും ഭാര്യ ഫരീഹ റസാഖിനെയും കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്.
ഇരുവർക്കും വളരെ അടുത്തുനിന്നാണു വെടിയേറ്റതെന്നു പൊലീസ് പറഞ്ഞു. പൊലീസ് എത്തുമ്പോൾ മൃതദേഹങ്ങൾ കിടന്നിരുന്ന മുറി അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. മുറിയിൽനിന്ന് ഒരു തോക്കു കണ്ടെടുത്തു. മന്ത്രിയുടെയും ഭാര്യയുടെയും മരണത്തിൽ സർക്കാർ റിപ്പോർട്ട് ആവശ്യപ്പെട്ടു. സിന്ധ് മുഖ്യമന്ത്രി മുറാദ് അലി ഷാ, ആഭ്യന്തരമന്ത്രി സൊഹൈൽ അൻവർ സിയാല്‍ തുടങ്ങിയ പ്രമുഖര്‍ സംഭവസ്ഥലം സന്ദർശിച്ചു.