സാമൂഹ്യപ്രവര്‍ത്തകരുടെ അറസ്റ്റില്‍ വ്യാപക പ്രതിഷേധം; നടപടിയ്ക്കെതിരെ പ്രഭാത് പട്നായിക് സുപ്രീം കോടതിയിലേക്ക്
മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് വിവിധ നഗരങ്ങളില്‍ റെയ്ഡുകള്‍ നടത്തി സാമൂഹ്യപ്രവര്‍ത്തകരേയും ബുദ്ധിജീവികളേയും അറസ്റ്റ് ചെയ്ത സംഭവം സുപ്രീം കോടതി ഇന്നു പരിഗണിക്കും.
ന്യൂഡല്‍ഹി: മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് വിവിധ നഗരങ്ങളില്‍ റെയ്ഡുകള്‍ നടത്തി സാമൂഹ്യപ്രവര്‍ത്തകരേയും ബുദ്ധിജീവികളേയും അറസ്റ്റ് ചെയ്ത സംഭവം സുപ്രീം കോടതി ഇന്നു പരിഗണിക്കും.
വരാവര റാവു, സുധാ ഭരദ്വാജ്, അരുൺ ഫെറീറ, ഗൗതം നൗലഖ, വെര്‍ണന്‍ ഗോണ്‍സാല്‍വസ് എന്നിവരെയാണ് ഭീമ- കോറിഗാവോണ്‍ കലാപവുമായി ബന്ധപ്പെട്ട് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പൂനെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവരെ അറസ്റ്റ് ചെയ്ത പൂനെ പൊലീസിന്‍റെ നടപടി വൻ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ സാഹചര്യത്തില്‍ പലരും ഇതിനെ രാജ്യത്ത് സാങ്കല്പിക അടിയന്തരാവസ്ഥയാണെന്നും വിശേഷിപ്പിച്ചു.
സംഭവത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് റോമില ഥാപ്പര്‍, രാമചന്ദ്ര ഗുഹ എന്നിവരും രംഗത്തെത്തിയിട്ടുണ്ട്.
ക്രൂരമായ അടിച്ചമര്‍ത്തല്‍ നടപടിയും സ്വേച്ഛാധിപത്യപരവും നിയമവിരുദ്ധവുമായ കാര്യങ്ങളുമാണ് മഹാരാഷ്ട്ര പൊലീസിലൂടെ നടപ്പാക്കപ്പെടുന്നതെന്ന് രാമചന്ദ്ര ഗുഹയും വ്യക്തമാക്കി
അറിയാം ചില കാര്യങ്ങള്‍
ഡല്‍ഹി, ഫരീദാബാദ്, ഗോവ, മുംബൈ, റാഞ്ചി, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നടന്ന റെയ്ഡിലാണ് ഇവര്‍ അറസ്റ്റിലാകുന്നത്. ഇവര്‍ക്ക് എതിരെ യുഎപിഎ ചുമത്തിയിട്ടുണ്ട്.
സുധീര്‍ ഥവാലെ, സുരേന്ദ്ര ഗാഡ്ലിംഗ്, മഹേഷ് റാവത്ത്, റോണ വില്‍സണ്‍, ഷോമ സെന്‍ എന്നിവരെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ജൂണില്‍ അറസ്റ്റ് ചെയ്തിരുന്നു. പൂനെയിലെ ഭീമ- കോറിഗാവോണ്‍ കലാപത്തിന് മുന്‍പ് പ്രകോപനപരമായ പ്രസംഗം നടത്തിയിരുന്നതായും പൂനെ പൊലീസ്.
ഭീമ- കോറിഗാവോണ്‍ കലാപത്തില്‍ മാവോയിസ്റ്റ് ബന്ധം അന്വേഷിച്ചുള്ള പൂനെ പൊലീസിന്‍റെ അന്വേഷണം എത്തിച്ചേര്‍ന്നത് അറസ്റ്റിലായ ഇവരിലേക്കാണെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന പൂനെ പൊലീസ് ജോയിന്റ് കമ്മീഷണര്‍ ശിവാജി ഭോദ്കെ.
മനുഷ്യാവകാശ പ്രവര്‍ത്തകയും അഡ്വക്കേറ്റുമായ സുധ ഭരദ്വാജ് ഇപ്പോള്‍ വീട്ടു തടങ്കലില്‍.
വരാവര റാവു, വെര്‍ണന്‍ ഗോണ്‍സാല്‍വസ് അരുണ്‍ ഫെറീറ എന്നിവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഗൌതം നൗലഖയുടെ റിമാന്‍ഡ് തടഞ്ഞുവെച്ചിരിക്കുകയാണ്.
ഇന്ത്യയില്‍ ആര്‍എസ്എസ് എന്ന എന്‍ജിഒ ഒഴികെ ബാക്കിയുള്ള എല്ലാ എന്‍ജിഒകളും അടച്ചുപൂട്ടണമെന്ന് ആക്ടിവിസ്റ്റുകളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് രാഹുല്‍ ഗാന്ധി ആരോപിച്ചു.
മാവോയിസ്റ്റുകളാണ് രാജ്യത്തെ ഏറ്റവും വലിയ ആഭ്യന്തര ഭീഷണിയെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് സൂചിപ്പിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മാവോയിസ്റ്റ് അനുഭാവം കാണുമ്പോള്‍ പുച്ഛം തോന്നുന്നുവെന്ന് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു.