ജമ്മു-കശ്മീര്‍: രാഷ്ട്രപതി ഭരണം 6 മാസംകൂടി നീട്ടണമെന്ന് അമിത് ഷാ
ജമ്മു-കശ്മീരിലെ രാഷ്ട്രപതി ഭരണം ആറുമാസം കൂടി നീട്ടണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഭയില്‍ ആവശ്യപ്പെട്ടു.
ന്യൂഡല്‍ഹി: ജമ്മു-കശ്മീരിലെ രാഷ്ട്രപതി ഭരണം ആറുമാസം കൂടി നീട്ടണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഭയില്‍ ആവശ്യപ്പെട്ടു.
കൂടാതെ, കശ്മീരിലെ നിയമസഭാ തിരഞ്ഞെടുപ്പ് നീട്ടാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചിട്ടുണ്ടെന്നും അമിത് ഷാ ലോക്‌സഭയെ അറിയിച്ചു. സംസ്ഥാനത്ത് ക്രമസമാധാന പ്രശ്‌നമുണ്ടെന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് അമിത് ഷാ ഇത്തരമൊരു ആവശ്യം മുന്നോട്ടുവെച്ചത്. അമര്‍നാഥ് യാത്രയ്ക്കുശേഷമാണ് ജമ്മുകശ്മീരിലെ തിരഞ്ഞെടുപ്പുകള്‍ നടക്കുകയെന്നും അമിത് ഷാ അറിയിച്ചു. പ്രമേയത്തിന് പാര്‍ലമെന്‍റിന്‍റെ ഇരു സഭകളുടെയും അംഗീകാരം ആവശ്യമാണ്.
കഴിഞ്ഞ ദിവസങ്ങളില്‍ അദ്ദേഹം കാഷ്മീരില്‍ രണ്ടു ദിവസത്തെ സന്ദര്‍ശനം നടത്തിയിരുന്നു.
ഈ മാസം തുടക്കത്തില്‍, ജമ്മു-കശ്മീരിലെ രാഷ്ട്രപതി ഭരണം ആറുമാസത്തേക്ക് നീട്ടാൻ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. 6 മാസ കാലാവധി ആരംഭിക്കുന്നത് ജൂലൈ 3നാണ്.
ജമ്മു-കശ്മീരില്‍ നിലവിലുള്ള സ്ഥിതിഗതികളെപ്പറ്റി ജമ്മു-കശ്മീർ ഗവർണർ സത്യപാൽ മാലിക് നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നാണ് സർക്കാർ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞിരിക്കുന്നത്.