അയോധ്യ കേസ്: മധ്യസ്ഥ ചര്‍ച്ചയ്ക്ക് ഓഗസ്റ്റ് 15 വരെ സമയം നീട്ടി
അയോധ്യ രാമജന്മഭൂമി-ബാബറി മസ്ജിദ് ഭൂമിതര്‍ക്ക വിഷയത്തില്‍ മധ്യസ്ഥസമിതിക്കു ചര്‍ച്ചകള്‍ക്കായി ഓഗസ്റ്റ് 15 വരെ സുപ്രീം കോടതി സമയം നീട്ടിനല്‍കി.
ന്യൂഡൽഹി: അയോധ്യ രാമജന്മഭൂമി-ബാബറി മസ്ജിദ് ഭൂമിതര്‍ക്ക വിഷയത്തില്‍ മധ്യസ്ഥസമിതിക്കു ചര്‍ച്ചകള്‍ക്കായി ഓഗസ്റ്റ് 15 വരെ സുപ്രീം കോടതി സമയം നീട്ടിനല്‍കി.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസുമാരായ എസ്.എ. ബോബ്െഡ, ഡി.വൈ. ചന്ദ്രചൂഡ്, അശോക് ഭൂഷൺ, എസ്. അബ്ദുൽ
നസീർ എന്നിവരടങ്ങുന്ന ഭരണഘടന ബെഞ്ചാണ് സമയം നീട്ടി നൽകിയത്.
അതേസമയം, മെയ് 6ന് മധ്യസ്ഥസമിതി ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കോടതി രജിസ്ട്രി മുമ്പാകെയാണ് റിപ്പോര്‍ട്ട് സീൽചെയ്ത കവറിൽ റിപ്പോർട്ട് നൽകിയത്. സുപ്രീംകോടതി ഭരണഘടന ബെഞ്ച് റിപ്പോർട്ട് പരിശോധിച്ച ശേഷം തുടർനടപടി സ്വീകരിക്കും.
സമിതി കോടതിക്കു മുന്നില്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചശേഷം ചര്‍ച്ചകള്‍ക്കായി ഇനിയും കൂടുതല്‍ സമയം വേണമെന്ന് ആവശ്യപ്പെട്ടതു കോടതി അതേപടി അംഗീകരിക്കുകയായിരുന്നു. ഇതുവരെയുള്ള ചര്‍ച്ചയില്‍ എന്തു പുരോഗതിയാണുണ്ടായതെന്ന കാര്യം പറയാനാവില്ലെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് വ്യക്തമാക്കി.
മധ്യസ്ഥതയുടെ പുരോഗതി കോടതി വിലയിരുത്തുമെന്നും മധ്യസ്ഥചര്‍ച്ച വെട്ടിച്ചുരുക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.
ജസ്റ്റിസ് എഫ്.എം ഖലീഫുള്ള അധ്യക്ഷനായ സമിതിയാണു മധ്യസ്ഥ ചര്‍ച്ച നടത്തുന്നത്.