ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിഎസ്പി നേതാവ് മായാവതി. 


COMMERCIAL BREAK
SCROLL TO CONTINUE READING

മോദി വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്നുവെന്നായിരുന്നു മായാവതിയുടെ പരാമര്‍ശം. മഹാസഖ്യം തകർക്കാൻ മോദി എല്ലാ ശ്രമവും നടത്തി. ഇപ്പോള്‍ ദളിതരുടെ പേരില്‍ മോദി മുതലക്കണ്ണീര്‍ ഒഴുക്കുകയാണ്. മോദിയുടെ അടുത്ത് ഭര്‍ത്താക്കന്‍മാര്‍ പോകുന്നതിനെ വിവാഹിതരായ, ബിജെപി വനിതാ നേതാക്കള്‍ ഭയക്കുന്നു. മോദിയുടെ വഴിയേ തങ്ങളെയും ഭർത്താക്കന്‍മാര്‍ ഉപേക്ഷിക്കുമോ എന്നാണ് വനിതാ നേതാക്കള്‍ ഭയക്കുന്നതെന്ന് മായാവതി ആരോപിച്ചു.


അല്‍വര്‍ ബലാത്സംഗക്കേസില്‍ മായാവതിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാറിനെ അനുകൂലിക്കുന്ന മായാവതി മുതലക്കണ്ണീരൊഴുക്കുകയാണെന്നും മോദി ആരോപിച്ചിരുന്നു. സംഭവത്തെ ഗൗരവമായി കാണുന്നുണ്ടെങ്കില്‍ രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാറിനുള്ള പിന്തുണ മായാവതി പിന്‍വലിക്കാനും മോദി മായാവതിയെ വെല്ലുവിളിച്ചിരുന്നു. 


അല്‍വറില്‍ ദളിത് യുവതി ബലാത്സംഗത്തിനിരയായ സംഭവത്തില്‍ മോദി വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്നും മുന്‍കാലങ്ങളില്‍ ദളിതുകള്‍ക്കെതിരെ നടന്ന ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ മോദി രാജിവെക്കണമെന്നും മായാവതിയും തിരിച്ചടിച്ചിരുന്നു. സംഭവത്തില്‍ കൃത്യമായ നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചതെന്നും അവര്‍ പറഞ്ഞു. 


ബലാത്സംഗ കേസില്‍ കോണ്‍ഗ്രസ് സര്‍ക്കാറിനെതിരെ മോദിയും മായാവതിയും പ്രസ്താവന നടത്തിയിരുന്നു. ഉന്നാവോ സംഭവത്തിലും രോഹിത് വെമുല സംഭവത്തിലും എന്ത് നിലപാടാണ് ബിജെപിയും മോദിയും സ്വീകരിച്ചതെന്നും ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് എന്തുകൊണ്ടാണ് അദ്ദേഹം രാജിവെക്കാതിരുന്നതെന്നും മായാവതി ചോദിച്ചിരുന്നു.