ന്യൂഡെല്‍ഹി:പുല്‍വാമ ഭീകരാക്രമണത്തിന്റെ ഗൂഡാലോചന കേസിലെ പ്രതി യൂസഫ്‌ ചോപ്പന് പ്രത്യേക കോടതി ജാമ്യം അനുവദിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഭീകരാക്രമണ കേസില്‍ അന്വേഷണം നടത്തുന്ന ദേശീയ അന്വേഷണ ഏജന്‍സി നിശ്ചിത സമയപരിധിക്കകം കുറ്റപത്രം സമര്‍പ്പിക്കാതിരുന്ന സാഹചര്യത്തിലാണ് ചോപ്പന് കോടതി ജാമ്യം അനുവദിച്ചത്.


അന്വേഷണം തുടരുകയാണെന്നും ചോപ്പനെതിരെ മതിയായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കോടതിയെ അറിയിച്ചതായാണ് വിവരം.കുറ്റാരോപിതന്‍ 180 ദിവസത്തോളമായി കസ്റ്റഡിയിലാണെന്നും ഈ കാലയളവില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലെന്നും ചോപ്പനുവേണ്ടി ഹാജരായ അഭിഭാഷകന്‍ അങ്കിത് കര്‍ണ കോടതിയില്‍ ചൂണ്ടിക്കാട്ടി.


ഫെബ്രുവരി 11നകം കേസില്‍ കുറ്റപത്രം സമര്‍പ്പിക്കേണ്ടതായിരുന്നു.ഇതേത്തുടര്‍ന്നാണ് രാജ്യത്തെ നടുക്കിയ ഭീകരാക്രമണത്തിന്റെ ഗൂഢാലോചനക്കേസിലെ പ്രതിക്ക് ജാമ്യം ലഭിച്ചത്.50,000 രൂപ ജാമ്യത്തുകയായി കെട്ടിവെക്കാന്‍ പ്രത്യേക എന്‍ഐഎ കോടതി ജഡ്ജി പ്രവീണ്‍ സിങ് നിര്‍ദേശിച്ചു. അന്വേഷണവുമായി സഹകരിക്കണമെന്നും ആവശ്യപ്പെടുമ്പോള്‍ കോടതിയില്‍ ഹാജരാകണമെന്നുമുള്ള ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.


തെളിവ് നശിപ്പിക്കരുതെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ സൗത്ത് കശ്മീരിലെ പുല്‍വാമ ജില്ലയിലുണ്ടായ ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാരാണ് വീരമൃത്യു വരിച്ചത്.ജെയ്‌ഷെ മുഹമ്മദ് ഭീകര സംഘടനയായിരുന്നു ഭീകരാക്രമണത്തിന് പിന്നിലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.