ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഐഎഎസ് ഉദ്യോഗസ്ഥര്‍. കെജ്‌രിവാളിന്‍റെ ധര്‍ണ്ണ എട്ട് ദിവസം പിന്നിടുമ്പോഴാണ് ചര്‍ച്ചയ്ക്ക് വഴിതുറക്കുന്നത്. ചര്‍ച്ചയ്ക്കുള്ള ക്ഷണം സ്വാഗതം ചെയ്യുന്നതായി ഉദ്യോഗസ്ഥര്‍ പത്രക്കുറിപ്പിലൂടെ അറിയിക്കുകയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

'പൂര്‍ണ്ണ അര്‍പ്പണബോധത്തോടെ ഞങ്ങള്‍ ഇനിയും പ്രവര്‍ത്തിക്കും. ഞങ്ങളുടെ സുരക്ഷയും മാന്യതയും സംരക്ഷിക്കുന്ന നീക്കങ്ങള്‍ സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാവുമെന്നാണ് പ്രതീക്ഷ'. ഐഎഎസ് ഉദ്യോഗസ്ഥര്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.


കെജ്‌രിവാളിന്‍റെ നടപടിയെ സമരമെന്ന് വിളിക്കാനാകില്ലെന്ന് ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. സമരം ചെയ്യാന്‍ മുഖ്യമന്ത്രിയ്ക്കും മന്ത്രിമാര്‍ക്കും ആരാണ് അധികാരം നല്‍കിയതെന്ന്‍ ചോദിച്ച കോടതി, ഗവര്‍ണറുടെ ഓഫീസില്‍ ധര്‍ണ്ണയിരിക്കാനാകില്ലെന്നും ബോധ്യപ്പെടുത്തി.


മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, മന്ത്രിമാരായ സത്യേന്ദര്‍ ജയിന്‍, ഗോപാല്‍ റോയ് എന്നിവരുള്‍പ്പെട്ട സംഘമാണ് രാജ്നിവാസില്‍ സമരമാരംഭിച്ചത്. ഇതിനിടെ മനീഷ് സിസോദിയയെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിലേയ്ക്ക് മാറ്റുകയും ചെയ്തിരുന്നു.