`ഇക്കാര്യം` അറിഞ്ഞിരുന്നെങ്കില്‍ സണ്ണിയെ മത്സരിക്കാന്‍ അനുവദിക്കില്ലായിരുന്നു: ധര്‍മേന്ദ്ര
`ഇക്കാര്യം` മുന്‍പേ അറിഞ്ഞിരുന്നെങ്കില്‍ സണ്ണിയെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കില്ലായിരുന്നുവെന്ന് പിതാവ് ധര്‍മേന്ദ്ര.
ന്യൂഡല്‍ഹി: 'ഇക്കാര്യം' മുന്‍പേ അറിഞ്ഞിരുന്നെങ്കില്‍ സണ്ണിയെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കില്ലായിരുന്നുവെന്ന് പിതാവ് ധര്‍മേന്ദ്ര.
അതായത്, കോണ്‍ഗ്രസ് നേതാവ് സുനില്‍ ജേക്കര്ക്കെതിരേയാണ് സണ്ണി മത്സരിക്കുന്നത് എന്നറിഞ്ഞിരുന്നെങ്കില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കില്ലായിരുന്നെവെന്ന് മുതിര്‍ന്ന ബോളിവുഡ് നടനും ബിജെപി എംപിയുമായിരുന്ന ധര്‍മേന്ദ് പറഞ്ഞു. രാജ്യത്തെ പ്രമുഖ വാര്‍ത്താ ഏജന്‍സിക്കു നല്കിയ അഭിമുഖത്തിലാണ് ധര്‍മേന്ദ്രയുടെ ഈ പരാമര്‍ശം.
ബല്‍റാം ജേക്കര്‍ തനിക്കു സഹോദരനായിരുന്നു. അദ്ദേഹത്തിന്റെ മകന് സുനില്‍ ജേക്കറാണ് ഗുര്‍ദാസ്പൂരില്‍ മത്സരിക്കുന്നതെന്ന് അറിഞ്ഞിരുന്നെങ്കില്‍ സണ്ണിയെ അദ്ദേഹത്തിനെതിരേ മത്സരിക്കാന്‍ അനുവദിക്കില്ലായിരുന്നുവെന്ന് ധര്‍മേന്ദ്ര പറഞ്ഞു.
അതേസമയം, അനുഭവസമ്പത്തുള്ള രാഷ്ട്രീയക്കാരനായ സുനില്‍ ജേക്കറോടു സംവാദം നടത്തുന്നതിനുള്ള കഴിവ് സണ്ണിക്കില്ലെന്നും തങ്ങള്‍ ഇവിടെ വന്നിരിക്കുന്നത് സംവാദത്തിനല്ലെന്നും ജനങ്ങളുടെ പ്രശ്നങ്ങള്‍ കേള്‍ക്കാനാണെന്നും തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മാസം 23നാണ് സണ്ണി ഡിയോള്‍ കേന്ദ്ര മന്ത്രി നിര്‍മല സീതാരാമന്‍റെയും പിയുഷ് ഗോയലിന്‍റെയും സാന്നിധ്യത്തില്‍ ബിജെപിയില്‍ ചേര്‍ന്നത്. ഒപ്പം ബിജെപി ദേശീയ നേതൃത്വം അദ്ദേഹത്തിന് ഗുര്‍ദാസ്പൂരില്‍ മത്സരിക്കാന്‍ ടിക്കറ്റ് നല്‍കുകയും ചെയ്തു.
1977 മുതല്‍ കോണ്‍ഗ്രസിന്‍റെ കോട്ടയായിരുന്ന ഗുരുദാസ്പൂര്‍ 1998ലാണ് ബിജെപി സ്ഥാനാര്‍ഥിയായിരുന്ന വിനോദ് ഖന്ന കൈയടക്കുന്നത്. 2009 വരെ അദ്ദേഹം ഗുരുദാസ്പൂര്‍ പ്രതിനിധിയായിരുന്നു. എന്നാല്‍ 2009ല്‍ വീണ്ടും കോണ്‍ഗ്രസ് മണ്ഡലം പിടിച്ചെടുത്തു. 2014ലെ മോദി തരംഗത്തില്‍ വീണ്ടും ബിജെപി മണ്ഡലം പിടിച്ചെടുത്തു. വിനോദ് ഖന്നയുടെ മരണത്തിനുശേഷം 2017-ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ സുനില്‍ ജേക്കര്‍ 2 ലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ വിജയിക്കുകയായിരുന്നു.
ഈ മാസം 19-ന് അവസാന ഘട്ടത്തിലാണ് ഇവിടെ തിരഞ്ഞെടുപ്പ്.