ഹൈദരാബാദ്: ആഗോള സംരംഭക ഉച്ചകോടിക്ക് ഇന്ത്യയിലെത്തിയ തനിക്ക് ഹൈദരാബാദില്‍ ലഭിച്ച ഊഷ്മളമായ സ്വീകരണത്തിന് നന്ദി പറഞ്ഞ് ഇവാൻക ട്രംപ്. യു.എസ്. പ്രസിഡന്‍റ്   ഡോണാൾഡ് ട്രംപിന്‍റെ ഉപദേശകയും മകളുമായ ഇവാൻക ഇക്കാര്യം പറഞ്ഞു കൊണ്ട് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന് കത്തെഴുതി.


COMMERCIAL BREAK
SCROLL TO CONTINUE READING

തനിക്കുണ്ടായ അനുഭവത്തെ അവിസ്മരണീയവും ആവേശകരവുമെന്നാണ് ഇവാന്‍ക വിശേഷിപ്പിച്ചത്. ഹൈദരാബാദിലെ ഫലക്‌നുമ കൊട്ടാരത്തിൽ തനിക്കായി ഒരുക്കിയ അത്താഴവിരുന്നിനെയും ഇവാന്‍ക പ്രകീര്‍ത്തിച്ചു.തെലങ്കാനയിലെ ജനങ്ങളുടെ സന്മനോഭാവം തന്നെ ഏറെ ആകര്‍ഷിച്ചുവെന്നും അവര്‍ പറഞ്ഞു. നവംബർ 28നായിരുന്നു ലോകത്തിലെ തന്നെ ഏറ്റവും വലിയ ഭക്ഷണ മുറിയെന്നറിയപ്പെടുന്ന നൈസാമിന്‍റെ ഭക്ഷണമുറിയില്‍ ഇവാന്‍കയ്ക്കായി വിരുന്ന് ഒരുക്കിയത്. 
 
ലോകത്തിലെ തന്നെ ഏറ്റവും വലിയ ഭക്ഷണ മുറിയെന്ന വിശേഷണമാണ് ഫലക്‌നുമ കൊട്ടാരത്തിലെ നൈസാമിന്‍റെ ഭക്ഷണമുറിക്കുള്ളത്. പ്രസിദ്ധമായ ഹൈദരാബാദ് ബിരിയാണി ഉൾപ്പെടെ ഇന്ത്യയിലെ വിവിധയിടങ്ങളിലെ വ്യത്യസ്ഥമായ ഭക്ഷണവിഭവങ്ങൾ ഇവിടെ നിന്ന് ലഭിക്കും.


ഇന്ത്യയും യു.എസും സംയുക്തമായി നടത്തുന്ന ഉച്ചകോടിക്ക് ഇന്ത്യ ആദ്യമായാണ് ആതിഥേയത്വം വഹിച്ചത്. കഴിഞ്ഞ മാസം 28 മുതല്‍ 30 വരെ നടന്ന ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ 27-നായിരുന്നു ഇവാന്‍ക ഹൈദരാബാദിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുക്കുന്നുണ്ട്. 


തെലങ്കാന സംസ്ഥാനം രൂപവത്കരിച്ചതുമുതല്‍ വിദേശസംരംഭകരെ സംസ്ഥാനത്തേക്ക് ആകര്‍ഷിക്കാന്‍ തെലങ്കാന സര്‍ക്കാര്‍ വന്‍ പദ്ധതികളാണ് ആസൂത്രണം ചെയ്തുവരുന്നത്. അതിനിടെ നടക്കുന്ന ആഗോള സംരംഭകത്വ ഉച്ചകോടിയെ വന്‍ പ്രാധാന്യത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. ഇവാന്‍ക ട്രംപ് ഉള്‍പ്പെടെ ലോകത്തെ പ്രധാനപ്പെട്ട പല സംരംഭകരും ഹൈദരാബാദിലെത്തിയിരുന്നു. 


ഇനിയും ഇന്ത്യയിലെത്താന്‍ താല്പര്യം ഉണ്ടെന്നും ഇവാന്‍ക കത്തില്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.