ന്യൂഡല്‍ഹി: ഭീകരവാദത്തിനും സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കുമെതിരെ നിലപാടെടുത്ത് ഇന്ത്യ-ഇറ്റലി സംയുക്ത പ്രസ്താവന. ഭീകരവാദത്തിനും സൈബര്‍ അക്രമങ്ങള്‍ക്കുമെതിരെ ഒരുമിച്ച് പോരാടുമെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി പൗലോ ജെന്‍റിലോണിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇരുരാജ്യങ്ങള്‍ തമ്മിലുള്ള വിനോദസഞ്ചാര സാധ്യതകള്‍ വിപുലീകരിക്കുന്നതിനും പരസ്പര ബന്ധം ദൃഢമാക്കുന്നതിനും നടപടികള്‍ സ്വീകരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. വിവിധ മേഖലകളില്‍ പരസ്പര സഹകരണം വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതികളെക്കുറിച്ചും ചര്‍ച്ച ചെയ്തതായി പ്രധാനമന്ത്രി അറിയിച്ചു. 


ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള 70 വര്‍ഷത്തെ നയതന്ത്രബന്ധത്തിന്‍റെ സ്മരണയ്ക്കായി പുറത്തിറക്കിയ സ്റ്റാമ്പ് ഇരുനേതാക്കളും ചേര്‍ന്ന് പ്രകാശനം ചെയ്തു. 


രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് ഇറ്റാലിയന്‍ പ്രധാനമന്ത്രി പൗലോ ജെന്‍റിലോണി ഇന്ത്യയിലെത്തിയത്. 10 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു ഇറ്റാലിയന്‍ പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനം. രാഷ്ട്രപതി രാംനാഥ് കോവിന്ദുമായും വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായും ഇറ്റാലിയന്‍ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു.