ദേരാ സച്ചാ സൗദ ആസ്ഥാനത്ത് വന്‍ ആയുധവേട്ട
സിര്‍സയിലെ ദേരാ സച്ചാ സൗദ ആസ്ഥാനത്തുനിന്നും വന്‍ ആയുധശേഖരം പോലീസ് പിടികൂടി. ബലാത്സംഗക്കേസിൽ ജയിലിലായ ഗുർമീത് റാം റഹിം സിംഗിന്‍റെ സിർസയിലെ ആശ്രമത്തിൽനിന്നുമാണ് വൻ തോക്ക് വേട്ട.
ഹരിയാന: സിര്‍സയിലെ ദേരാ സച്ചാ സൗദ ആസ്ഥാനത്തുനിന്നും വന്‍ ആയുധശേഖരം പോലീസ് പിടികൂടി. ബലാത്സംഗക്കേസിൽ ജയിലിലായ ഗുർമീത് റാം റഹിം സിംഗിന്‍റെ സിർസയിലെ ആശ്രമത്തിൽനിന്നുമാണ് വൻ തോക്ക് വേട്ട.
രാവിലെ പൊലീസ് നടത്തിയ തെരച്ചിലിൽ എകെ 47 അടക്കം 37 തോക്കുകൾ കണ്ടെത്തി. ആശ്രമത്തിലെ ഗൂഗർഭ ഗുഹയിൽ ഒളിപ്പിച്ച നിലയിലായിരുന്നു തോക്കുകൾ. ഗുർമീതിന്‍റെ സുരക്ഷയ്ക്കായി രൂപീകരിച്ച സ്വകാര്യ സൈന്യത്തിന്‍റെ ആയുധങ്ങളാണ് പിടിച്ചെടുത്തത്. ബലാത്സംഗക്കേസില്‍ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങ്ങിന് 20 വര്‍ഷം തടവുശിക്ഷ ലഭിച്ചതിന് പിന്നാലെ പോലീസ് നടത്തിയ പരിശോധനയിലാണിത്.
പോലീസ് പിടിച്ചെടുത്ത നിരവധി തോക്കുകള്‍ അടക്കമുള്ള ആയുധങ്ങളുടെ ചിത്രങ്ങള്‍ എ.എന്‍.ഐ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടു. ഇതേ സ്ഥലത്തുനിന്ന് നേരത്തെ എ.കെ 47 തോക്കുകളും റൈഫിളുകളും പെട്രോള്‍ ബോംബുകളും പോലീസ് പിടിച്ചെടുത്തിരുന്നു.
ബലാത്സംഗക്കേസില്‍ ഗുര്‍മീത് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതിന് തൊട്ടുപിന്നാലെ നടന്ന അക്രമങ്ങളെത്തുടര്‍ന്നാണ് പോലീസ് ദേരാ സച്ചാ സൗദ ആസ്ഥാനത്ത് പരിശോധന നടത്തിയത്. അനുയായികളായ രണ്ട് സ്ത്രീകളെ ബലാത്സംഗത്തിന് ഇരയാക്കിയെന്ന കേസിലാണ് പ്രത്യേക സി.ബി.ഐ കോടതി ഗുര്‍മീത് റാം റഹീം സിങ്ങിന് തടവുശിക്ഷ വിധിച്ചത്. ഗുര്‍മീത് ദയ അര്‍ഹിക്കാത്ത കുറ്റവാളിയാണെന്ന് ശിക്ഷാ പ്രഖ്യാപനത്തിനിടെ പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി ജഗദീപ് സിംഗ് ചൂണ്ടിക്കാട്ടിയിരുന്നു.