ഐസിഐസിഐ ബാങ്കിന് 58.9 കോടി പിഴ ചുമത്തി റിസര്‍വ് ബാങ്ക്
വലിയ തുക പിഴയായി ബാങ്കിന് മേല്‍ ചുമത്തുന്ന നടപടി അസാധാരണമാണെന്നാണ് വിലയിരുത്തല്‍.
ന്യൂഡല്‍ഹി: കടപത്രവിൽപ്പനയിൽ മാനദണ്ഡങ്ങൾ പാലിക്കാത്തതിന്‍റെ പേരില്‍ രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്കിന് റിസര്‍വ് ബാങ്ക് പിഴ ചുമത്തി. 58.9 കോടി രൂപയാണ് ഐസിഐസിഐ പിഴയായി ഒടുക്കേണ്ടത്.
വലിയ തുക പിഴയായി ബാങ്കിന് മേല്‍ ചുമത്തുന്ന നടപടി അസാധാരണമാണെന്നാണ് വിലയിരുത്തല്‍. അതേസമയം, ബാങ്കിന് ഉപഭോക്താക്കളുമായുള്ള കരാറുമായോ ഇടപാടുമായോ ബന്ധപ്പെട്ടല്ല നടപടിയെന്ന് റിസര്‍വ് ബാങ്ക് പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
അതിനിടെ, ഐസിഐസിഐ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ചന്ദ കൊച്ചാറിനെ പിന്തുണച്ച് ബാങ്കിന്‍റെ ബോര്‍ഡ് രംഗത്ത് വന്നു. ചന്ദ കൊച്ചാറില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും അഭ്യൂഹങ്ങളില്‍ പറയുന്നതു പോലെ ഏതെങ്കിലും വിധത്തിലുള്ള കൊടുക്കല്‍ വാങ്ങലോ സ്വജനപക്ഷപാതമോ ചന്ദ കൊച്ചാര്‍ ചെയ്തതായോ വിശ്വസിക്കുന്നില്ലെന്നും ബോര്‍ഡ് വ്യക്തമാക്കി.