തമിഴ്നാട്ടില്‍ ഇന്ന് ബന്ദ്; സുരക്ഷ ശക്തമാക്കി സര്‍ക്കാര്‍
കാവേരി മാനേജ്മെന്‍റ് ബോർഡും (സിഎംബി) കാവേരി വാട്ടർ റഗുലേറ്ററി കമ്മിറ്റിയും രൂപീകരിക്കാത്ത നടപടിയിൽ പ്രതിഷേധിച്ച് തമിഴ്നാട്ടിൽ പ്രതിപക്ഷ പാർട്ടികൾ ആഹ്വാനം ചെയ്ത ബന്ദ് ആരംഭിച്ചു. ഡിഎംകെ, കോണ്‍ഗ്രസ്, എംഡിഎംകെ, സിപിഎം തുടങ്ങി എട്ട് പ്രതിപക്ഷ പാര്‍ട്ടികളും വ്യാപാരികളും നിരവധി കർഷക സംഘടനകളുമാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ചെന്നൈ: കാവേരി മാനേജ്മെന്‍റ് ബോർഡും (സിഎംബി) കാവേരി വാട്ടർ റഗുലേറ്ററി കമ്മിറ്റിയും രൂപീകരിക്കാത്ത നടപടിയിൽ പ്രതിഷേധിച്ച് തമിഴ്നാട്ടിൽ പ്രതിപക്ഷ പാർട്ടികൾ ആഹ്വാനം ചെയ്ത ബന്ദ് ആരംഭിച്ചു. ഡിഎംകെ, കോണ്‍ഗ്രസ്, എംഡിഎംകെ, സിപിഎം തുടങ്ങി എട്ട് പ്രതിപക്ഷ പാര്‍ട്ടികളും വ്യാപാരികളും നിരവധി കർഷക സംഘടനകളുമാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
കടുത്ത പ്രതിഷേധം നടത്തി പ്രശ്നത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെ പ്രതിരോധത്തിലാക്കുകയാണ് പ്രതിപക്ഷം ലക്ഷ്യമിടുന്നത്. റോഡ്, റെയില്‍ ഗതാഗതം തടസപ്പെടും. ബസ് സര്‍വീസ് നടത്തില്ലെന്ന് കേരള, കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലേക്ക് രാത്രി സര്‍വീസുകള്‍ നടത്തുന്ന ബസുകള്‍ ഇരു സംസ്ഥാനങ്ങളും പിന്‍വലിച്ചിട്ടുണ്ട്.
അതേസമയം, കർണാടക അതിർത്തിയിൽ അക്രമസംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കാരണം കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരണം ആവശ്യപ്പെടുന്ന തമിഴ്‌നാട്ടിലെ രാഷ്ട്രീയ കക്ഷികള്‍ക്കെതിരെ ഇന്ന് കന്നഡ സംഘടനകളും പ്രതിഷേധിക്കുകയാണ്.
കഴിഞ്ഞ ദിവസം ജില്ലാ കേന്ദ്രങ്ങളിൽ അണ്ണാ ഡിഎംകെ മന്ത്രിമാരുടെ നേതൃത്വത്തിൽ നിരാഹാര സമരം നടന്നിരുന്നു. കഴിഞ്ഞ 29 നകം സിഎംബിയുൾപ്പെടെ രൂപീകരിക്കണമെന്നായിരുന്നു സുപ്രീംകോടതി നിർദേശം. എന്നാൽ, വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി നിർദേശം നടപ്പിലായില്ല.