പാറ്റ്ന: മഹാത്മ ഗാന്ധിയെ കൊലപ്പെടുത്തിയ ആളെ ഭീകരവാദിയെന്ന് വിളിച്ച കമല്‍ ഹാസന്‍റെ പരാമര്‍ശത്തില്‍ തെറ്റില്ലെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ്.


COMMERCIAL BREAK
SCROLL TO CONTINUE READING

രാഷ്ട്രപിതാവിനെ കൊലപ്പെടുത്തിയ വ്യക്തി തീവ്രവാദി തന്നെയാണെന്നും ഒരു പക്ഷേ തീവ്രവാദി എന്നതിനേക്കാള്‍ വലിയ വിശേഷണമാണ് അയാള്‍ക്ക് ചേരുകയെന്നും തേജസ്വി യാദവ് പറഞ്ഞു.


സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി നാഥുറാം ഗോഡ്സേയാണെന്ന കമല്‍ഹാസന്റെ പ്രസ്താവനയ്ക്കെതിരെ ബിജെപിയും സംഘപരിവാര്‍ സംഘടനകളും രംഗത്തെത്തിയതിന് പിന്നാലെയാണ് കമല്‍ഹാസന് പിന്തുണയുമായി തേജസ്വി രംഗത്തെത്തിയത്.


സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഭീകരന്‍ ഒരു ഹിന്ദു ആയിരുന്നുവെന്നും, അത് മറ്റാരുമല്ല, മഹാത്മാഗാന്ധിയുടെ ഘാതകൻ നാഥുറാം ഗോഡ്സെയാണെന്നുമായിരുന്നു കമല്‍ ഹാസന്‍ നടത്തിയ പരമാര്‍ശം. തമിഴ്‌നാട്ടിലെ അരവാകുറിച്ചി നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് കമല്‍ ഹാസന്‍റെ ഈ പരാമര്‍ശം.


മക്കള്‍ നീതി മയ്യം അദ്ധ്യക്ഷന്‍ കമല്‍ ഹാസന്‍റെ പ്രസ്താവനത്തിരെ കടുത്ത വിമര്‍ശനവുമായി ബിജെപി രംഗത്തെത്തിയിട്ടുണ്ട്. കമല്‍ ഹാസന്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതായി കാണിച്ച് ബിജെപി ഇതിനോടകം തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിക്കഴിഞ്ഞു. 


മതങ്ങളുടെ പേരില്‍ രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള ഭിന്നിപ്പിനാണ് കമല്‍ ഹാസന്‍ ശ്രമിച്ചതെന്നാണ് ബിജെപിയുടെ ആരോപണം. ബിജെപി നേതാവ് അശ്വിനി ഉപാധ്യായ ആണ് കമല്‍ ഹാസനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയത്. കമല്‍ ഹാസനെതിരെ നടപടിയെടുക്കണമെന്ന് ബിജെപി തമിഴ്നാട് അദ്ധ്യക്ഷ തമിഴിസൈ സൗന്ദരരാജയും ആവശ്യപ്പെട്ടു. 


അതേസമയം, പ്രതികരണവുമായി നടനും ബിജെപി പ്രവര്‍ത്തകനുമായ വിവേക് ഒബ്റോയിയും രംഗത്തെത്തി. മുസ്ലിം വോട്ട് കിട്ടാന്‍ വേണ്ടിയാണ് കമല്‍ ഹാസന്‍ അങ്ങനെ പറയുന്നതെന്ന് വിവേക് ഒബ്റോയ് പറഞ്ഞു.