ഉന്നാവോ ബലാത്സംഗ കേസ്: കുല്‍ദീപ് സെന്‍ഗറിന് ജീവപര്യന്തവും, പിഴയും
ഡല്‍ഹിയിലെ തീസ് ഹസാരി കോടതിയാണ് ശിക്ഷ വിധിച്ചത്. ഇരയുടെ കുടുംബത്തിന് സെന്‍ഗര്‍ 25 ലക്ഷംരൂപ നല്‍കണമെന്നും കോടതി ഉത്തരവിട്ടു.
ന്യൂഡല്‍ഹി: ഉന്നാവോ ബലാത്സംഗ കേസില്‍ മുഖ്യപ്രതിയും മുന്‍ ബിജെപി എംഎല്‍എയുമായ കുല്‍ദീപ് സിംഗ് സെന്‍ഗറിന് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ചു.
ഡല്‍ഹിയിലെ തീസ് ഹസാരി കോടതിയാണ് ശിക്ഷ വിധിച്ചത്. ഇരയുടെ കുടുംബത്തിന് സെന്‍ഗര്‍ 25 ലക്ഷംരൂപ നല്‍കണമെന്നും കോടതി ഉത്തരവിട്ടു. ഉന്നാവോ ബലാത്സംഗ കേസില്‍ കുല്‍ദീപ് സെന്‍ഗര്‍ കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.
Also read: ഉന്നാവോ ബലാത്സംഗ കേസ്: കുല്‍ദീപ് സെന്‍ഗര്‍ കുറ്റക്കാരന്‍
ഡല്‍ഹിയിലെ പ്രത്യേക കോടതി ജഡ്ജി ധര്‍മേന്ദ്ര കുമാറാണ് ഉന്നാവോ കേസിലെ വിധി പ്രസ്താവിച്ചത്. സെന്‍ഗറിനെതിരെ ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ തെളിയിക്കാന്‍ സിബിഐയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്ന്‍ കോടതി പറഞ്ഞു. മാത്രമല്ല കേസില്‍ തെളിവുകള്‍ നശിപ്പിക്കാന്‍ പ്രതികളുടെ ഭാഗത്തുനിന്ന് ശ്രമം ഉണ്ടായതായും ജഡ്ജി ചൂണ്ടിക്കാട്ടിയിരുന്നു.
സുപ്രീംകോടതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഉന്നവോയില്‍ നിന്നും ഡല്‍ഹിയിലെ അതിവേഗ കോടതിയിലേയ്ക്ക് കേസിന്‍റെ വിചാരണ മാറ്റിയത്.
2017ലാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കുൽദീപ് സി൦ഗ് ബലാത്സംഗത്തിന് ഇരയാക്കിയത്. ജോലിക്കാര്യത്തിനായി എംഎൽഎയെ കാണാനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കുൽദീപ് പീഡിപ്പിച്ചുവെന്നാണ് കേസ്.
തുടർന്ന് കഴിഞ്ഞ ജൂലൈ 28ന് പെൺകുട്ടി സഞ്ചരിച്ച കാർ അപകടത്തിൽപെട്ടിരുന്നു. ഈ സംഭവത്തിൽ മനോജ് സി൦ഗിനെ പ്രതി ചേർത്ത് കുറ്റപത്രം സമർപ്പിച്ചിരുന്നു.
2018 ഏപ്രിലില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ഔദ്യോഗിക വസതിക്ക് മുന്നില്‍ ഈ പെണ്‍കുട്ടി പെട്രോളൊഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതോടെയാണ് കൂട്ടബലാല്‍സംഗം രാജ്യമറിഞ്ഞത്.
കേസ് നടന്നുകൊണ്ടിരിക്കെ 2019 ജൂലായില്‍ യുവതിയും കുടുംബവും സഞ്ചരിച്ച കാറില്‍ ട്രക്ക് ഇടിച്ച് ബന്ധുക്കളായ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതി ഏറെ നാളത്തെ ചികിത്സയ്ക്ക് ശേഷമാണ് രക്ഷപ്പെട്ടത്.
സുരക്ഷ വേണമെന്ന പെണ്‍കുട്ടിയുടെ ആവശ്യം കണക്കിലെടുത്ത് സുപ്രീംകോടതി വിചാരണ ഉത്തര്‍പ്രദേശില്‍ നിന്നും ഡല്‍ഹിയിലേയ്ക്ക് മാറ്റുകയായിരുന്നു. ആഗസ്റ്റ് അഞ്ചിന് ആരംഭിച്ച വിചാരണ ഡിസംബര്‍ രണ്ടിന് അവസാനിക്കുകയായിരുന്നു.
Also read: ഉന്നാവോ ബലാത്സംഗ൦: കോടതിയില്‍ പൊട്ടിക്കരഞ്ഞ് കുല്‍ദീപ് സെന്‍ഗര്‍!