ഉന്നാവോ ബലാത്സംഗ൦: കോടതിയില്‍ പൊട്ടിക്കരഞ്ഞ് കുല്‍ദീപ് സെന്‍ഗര്‍!

ഉന്നാവില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്ന കേസില്‍ മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗര്‍ കുറ്റക്കാരനെന്ന് കോടതി. 

Last Updated : Dec 16, 2019, 05:30 PM IST
ഉന്നാവോ ബലാത്സംഗ൦: കോടതിയില്‍ പൊട്ടിക്കരഞ്ഞ് കുല്‍ദീപ് സെന്‍ഗര്‍!

ഡല്‍ഹി : ഉന്നാവില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്ന കേസില്‍ മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗര്‍ കുറ്റക്കാരനെന്ന് കോടതി. 

ഡല്‍ഹി പ്രത്യേക കോടതി ജഡ്ജി ധര്‍മേന്ദ്ര കുമാറിന്‍റെ വിധി പ്രസ്താവം കേട്ട് കുല്‍ദീപ് സിംഗ് കോടതി മുറിയില്‍ പൊട്ടിക്കരഞ്ഞു. 

ഇയാള്‍ക്കുള്ള ശിക്ഷ വ്യാഴാഴ്ച് പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. സെന്‍ഗറിന്‍റെ ബന്ധുവും സഹപ്രതിയുമായ ശശി സിംഗിന് സംശയത്തിന്‍റെ ആനുകൂല്യം നല്‍കുന്നതായും ജഡ്ജി വ്യക്തമാക്കിയിരുന്നു. 

പോക്സോ കേസുകള്‍ അന്വേഷിക്കുന്നതിന് കാര്യപ്രാപ്തിയും വൈദഗ്ധ്യവുമുള്ളവര്‍ ഇന്ത്യയില്‍ കുറവാണ്. എന്നാല്‍ ഈ കേസില്‍ എന്തുകൊണ്ടാണ് പീഡനത്തിനിരയായ യുവതി പരാതി നല്‍കാന്‍ വൈകിയത് എന്ന കാര്യം വ്യക്തമല്ലെന്നും കോടതി പറഞ്ഞു.

സെന്‍ഗറിനെതിരെ ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ തെളിയിക്കാന്‍ സിബിഐയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്ന്‍ കോടതി പറഞ്ഞു. മാത്രമല്ല കേസില്‍ തെളിവുകള്‍ നശിപ്പിക്കാന്‍ പ്രതികളുടെ ഭാഗത്തുനിന്ന് ശ്രമം ഉണ്ടായതായും ജഡ്ജി ചൂണ്ടിക്കാട്ടി.

2017ലാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കുൽദീപ് സി൦ഗ് ബലാത്സംഗത്തിന് ഇരയാക്കിയത്. ജോലിക്കാര്യത്തിനായി എംഎൽഎയെ കാണാനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കുൽദീപ് പീഡിപ്പിച്ചുവെന്നാണ് കേസ്. 

തുടർന്ന് കഴിഞ്ഞ ജൂലൈ 28ന് പെൺകുട്ടി സഞ്ചരിച്ച കാർ അപകടത്തിൽപെട്ടിരുന്നു. ഈ സംഭവത്തിൽ മനോജ് സി൦ഗിനെ പ്രതി ചേർത്ത് കുറ്റപത്രം സമർപ്പിച്ചിരുന്നു.

2018 ഏപ്രിലില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ഔദ്യോഗിക വസതിക്ക് മുന്നില്‍ ഈ പെണ്‍കുട്ടി പെട്രോളൊഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതോടെയാണ് കൂട്ടബലാല്‍സംഗം രാജ്യമറിഞ്ഞത്. 

കേസ് നടന്നുകൊണ്ടിരിക്കെ 2019 ജൂലായില്‍ യുവതിയും കുടുംബവും സഞ്ചരിച്ച കാറില്‍ ട്രക്ക് ഇടിച്ച് ബന്ധുക്കളായ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു.  ഗുരുതരമായി പരിക്കേറ്റ യുവതി ഏറെ നാളത്തെ ചികിത്സയ്ക്ക് ശേഷമാണ് രക്ഷപ്പെട്ടത്. 

സുരക്ഷ വേണമെന്ന പെണ്‍കുട്ടിയുടെ ആവശ്യം കണക്കിലെടുത്ത് സുപ്രീംകോടതി വിചാരണ ഉത്തര്‍പ്രദേശില്‍ നിന്നും ഡല്‍ഹിയിലേയ്ക്ക് മാറ്റുകയായിരുന്നു.  ആഗസ്റ്റ്‌ അഞ്ചിന് ആരംഭിച്ച വിചാരണ ഡിസംബര്‍ രണ്ടിന് അവസാനിക്കുകയായിരുന്നു. 

Trending News