മുഖ്യമന്ത്രി പിണറായി വിജയനേയും പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയേയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കേന്ദ്രമന്ത്രി വി.മുരളീധരന്‍ രംഗത്ത്.മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും എരിതീയില്‍ എണ്ണയോഴിക്കുകയാണെന്നും വി.മുരളീധരന്‍ പറഞ്ഞു.തെരുവിലിറങ്ങി പ്രതിഷേധിക്കുന്നത് അരാജകത്വ വാദികളുടെ രീതിയാണെന്നും വി.മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഭരണഘടനാ പദവിയെ കുറിച്ചുള്ള ബോധ്യം മറന്ന് പെരുമാറുന്നു.മുഖ്യമന്ത്രിക്ക് എതിർപ്പുണ്ടെങ്കിൽ കോടതിയിൽ പോകണം.തെരുവിലിറങ്ങി പ്രതിഷേധിക്കുന്നതും പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുന്നതും അരാജകത്വമാണ്.രാഷ്ട്രീയ നേതാക്കൾ പ്രതിഷേധങ്ങൾ നടത്തുന്നതിൽ തെറ്റില്ല. എന്നാൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും നടത്തുന്നത് ഭരണഘടനാലംഘനമാണ്.


പ്രതിഷേധിക്കുകയാണെങ്കിൽ ശമ്പളം വേണ്ടെന്നു വെക്കണം. ഇന്ത്യൻ പാര്‍ലമെന്‍റ് അംഗീകരിച്ച,രാഷ്ട്രപതി ഒപ്പിട്ട നിയമത്തിനെതിരെ തെരുവിൽ ഇറങ്ങി പ്രതിഷേധിക്കുമ്പോള്‍,നികുതിപ്പണം ഉപയോഗിച്ച് ശമ്പളം വാങ്ങിക്കൊണ്ടാണ് അവര്‍ ആ ദിവസവും പ്രതിഷേധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.തിരുവനന്തപുരത്ത് പി എസ് സി എംപ്ലോയീസ് സംഘ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി വി മുരളീധരൻ. 


അതേസമയം പൌരത്വ ഭേദഗതി നിയമത്തില്‍ പുതിയ നിര്‍ദേശവും കേന്ദ്രമന്ത്രി വി.മുരളീധരന്‍ മുന്നോട്ട് വച്ചു.മതപീഡനത്തിന്‍റെ പേരിലല്ലാതെ ജോലി ആവശ്യത്തിന് വരുന്നവര്‍ക്ക് വേണമെങ്കില്‍ വര്‍ക്ക് പെര്‍മിറ്റ് നല്‍കുന്നതിന് സംവിധാനം ഉണ്ടാക്കാമെന്നും അദ്ദേഹം പറഞ്ഞു.രാജ്യത്തോടുള്ള കൂറിന്‍റെ അടിസ്ഥാനത്തില്‍ വരുന്നവരെയും തൊഴില്‍ തേടി വരുന്നവരെയും പൗരത്വ വിഷയത്തില്‍ രണ്ടായി കണക്കാക്കണം കേന്ദ്രമന്ത്രി വ്യക്തമാക്കി. മതപീഡനം അനുഭവിക്കുന്നവര്‍ക്ക് പൗരത്വം നല്‍കാനാണ് നിയമഭേദഗതിയെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.