ലഖ്നൗ: ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ മുന്നേറ്റമായി കാണുവാന്‍ കഴിയുന്നത്‌ ഉത്തര്‍ പ്രദേശില്‍ ഉടലെടുത്ത എസ്.പി–ബി.എസ്.പി മഹാസഖ്യമാണ്. മായാവതിയും അഖിലേഷ്യാദവും ചേര്‍ന്നൊരുക്കിയ സഖ്യം സംസ്ഥാനത്ത് ബിജെപിയ്ക്ക് വന്‍ തിരിച്ചടി നല്‍കുമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

രാജ്യം ആര് ഭരിക്കണം എന്ന് തീരുമാനിക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്ന സംസ്ഥാനമാണ് ഉത്തര്‍ പ്രദേശ്. 2014ല്‍ 80ല്‍ 73 സീറ്റുകളും യുപിയില്‍ തൂത്ത് വാരിയാണ് ബിജെപി കേന്ദ്രത്തില്‍ അധികാരത്തിലേറിയത്. ഇത്തവണ ബിജെപിയെന്ന വന്മരത്തെ നേരിടാന്‍ എസ്പി-ബിഎസ്പി-ആര്‍എല്‍ഡി സഖ്യവും കോണ്‍ഗ്രസും രണ്ടും കല്‍പ്പിച്ചാണ്. 


എന്നാല്‍, ഇപ്പോള്‍ സഖ്യത്തെ പിന്തള്ളി നിഷാദ് പാര്‍ട്ടി എന്‍ഡിഎ പാളയത്തിലേക്ക് നടത്തിയ മലക്കംമറിച്ചിൽ ഏവരെയും അമ്പരപ്പിച്ചിരിയ്ക്കുകയാണ്. വെറും 3 ദിവസങ്ങള്‍ക്കുമുന്‍പാണ്‌ മഹാസഖ്യത്തിനൊപ്പം നില്‍ക്കുമെന്ന് പാര്‍ട്ടി പ്രഖ്യാപിച്ചത്. 


നിഷാദ് പാർട്ടി വലിയ പാര്‍ട്ടി അല്ല എങ്കിലും ഈ പാര്‍ട്ടിയ്ക്ക് ഗോരഖ്പൂരില്‍ വലിയ സ്വാധീനമാണ് ഉള്ളത്. 2018ല്‍ നടന്ന ഗോരഖ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തിയതാണ് നിഷാദ് പാര്‍ട്ടി. ബിജെപിയുടെ കോട്ട എന്ന് വിശേഷിപ്പിക്കാവുന്ന മണ്ഡലമാണ് ഗോരഖ്പൂര്‍. മൂന്ന് പതിറ്റാണ്ടായി ബിജെപിയുടെ കോട്ടയായിരുന്ന, നിരവധി തവണ യോഗി ആദിത്യനാഥ് പ്രതിനിധാനം ചെയ്ത മണ്ഡലമാണ് ഇത്.  


കഴിഞ്ഞ ചൊവ്വാഴ്ചയാണ് നിഷാദ് പാര്‍ട്ടി പ്രതിപക്ഷ സഖ്യത്തിന്‍റെ ഭാഗമായി മാറിയത്. ഒരുമിച്ച് മത്സരിക്കാനുളള തീരുമാനവും അഖിലേഷ് യാദവിനൊപ്പം വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ നിഷാദ് പാര്‍ട്ടി നേതാവ് സഞ്ജയ് നിഷാദ് പ്രഖ്യാപിച്ചിരുന്നു. 


എന്നാല്‍ ദിവസങ്ങള്‍ക്കിപ്പുറം കാര്യങ്ങളെല്ലാം തകിടം മറിഞ്ഞിരിക്കുകയാണ്. ലഖ്‌നൗവില്‍ വച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി നിഷാദ് പാര്‍ട്ടി നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഗോരഖ്പൂരില്‍ നിന്നുളള എംപി പ്രവീണ്‍, മന്ത്രി സിദ്ധാര്‍ത്ഥ് നാഥ് സിംഗ് എന്നിവരുടെ സാന്നിധ്യത്തില്‍ ആയിരുന്നു കൂടിക്കാഴ്ച. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പ്രതിപക്ഷ സഖ്യം വിടുന്നുവെന്ന് നിഷാദ് പാര്‍ട്ടി പ്രഖ്യാപിച്ചത്. 


എന്നാല്‍, നിഷാദ് പാര്‍ട്ടി സഖ്യം വിടാന്‍ കാരണം മായാവതിയാണെന്ന സൂചനകള്‍ പുറത്തുവരുന്നുണ്ട്. നിഷാദ് പാര്‍ട്ടിയുടെ ചിഹ്നം തിരഞ്ഞെടുപ്പ് ബാനറുകളില്‍ എസ്പി-ബിഎസ്പി പാര്‍ട്ടികളുടെ ചിഹ്നത്തോടൊപ്പം ഉപയോഗിക്കുന്നതില്‍ മായാവതി എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. കൂടാതെ, സംസ്ഥാനത്ത് നിഷാദ് പാര്‍ട്ടിയുടെ വളര്‍ച്ച മായാവതി ആഗ്രഹിച്ചിരുന്നില്ല എന്നതും സഖ്യം വിടാന്‍ കാരണമായി എന്ന് സഞ്ജയ്‌ നിഷാദ് പറഞ്ഞു. 


നിഷാദ് പാര്‍ട്ടി ഇല്ലാത്തത് സഖ്യത്തിന്‍റെ പ്രകടനത്തെ ബാധിക്കില്ലെന്ന് എസ്പി നേതൃത്വം അവകാശപ്പെട്ടു.