തിരുവനന്തപുരം: കെ സുരേന്ദ്രൻ ബിജെപി സംസ്ഥാന അധ്യക്ഷനായതിന് പിന്നാലെ മുഴുവൻ മോർച്ചകളേയും പുന:സംഘടിപ്പിച്ചിരിക്കുകയാണ്. കെ.സുരേന്ദ്രൻ കേരള രാഷ്ട്രീയത്തിലേക്ക് കടന്ന് വന്ന യുവമോർച്ചയുടെ പുന:സംഘടനയിൽ പ്രഫുൽ കൃഷ്ണനെ സംസ്ഥാന അധ്യക്ഷനായി പ്രഖ്യാപിച്ചിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതിന് പിന്നാലെയാണ് മറ്റ് സംസ്ഥാന ഭാരവാഹികളേയും പ്രഖ്യാപിച്ചത്. എബിവിപി മുൻ ദേശീയ സെക്രട്ടറിയും വനവാസി വിഭാഗത്തിൽ നിന്നുള്ള യുവനേതാവുമായ ശ്യാം രാജ് സംഘടനയുടെ ജനറൽ സെക്രട്ടറിയായി. മറ്റൊരു ജനറൽ സെക്രട്ടറിയായി നിശ്ചയിച്ചത് ഡൽഹിയിലെ മാധ്യമ പ്രവർത്തകനായ കെ. ഗണേശനാണ്. 


ഗണേഷ് എബിവിപി മുൻ ദേശീയ കൗൺസിൽ അംഗവും സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമാണ്. ഇങ്ങനെ എബിവിപിയിൽ നിന്ന് നിരവധി പേരാണ് യുവമോർച്ചയിലെത്തിയത്. എബിവിപി മുൻ സംസ്ഥാന സെക്രട്ടറിയും അഭിഭാഷകയുമായ എൻപി ശിഖ യുവമോർച്ചയുടെ വനിതാ വിഭാഗം കോർഡിനേറ്ററായും പ്രവർത്തിക്കും. 


ഇങ്ങനെ യുവമോർച്ചയുടെ സംസ്ഥാന നേതൃനിരയിൽ പുതിയതായി എത്തിയ സിതു കൃഷ്ണൻ , ബി.ജി വിഷ്ണു എന്നിവരടക്കം പലരും എബിവിപിയിലൂടെ പൊതു രംഗത്ത് എത്തിയവരാണ്. ഇങ്ങനെ പുന:സംഘടനയോടെ മുൻകാല എബിവിപി പ്രവർത്തകരെ നേതൃനിരയിൽ കൊണ്ട് വന്ന് കെ സുരേന്ദ്രൻ യുവമോർച്ചയെ തന്റെ നിയന്ത്രണത്തിലാക്കുകയും ചെയ്തു. 


കഴിഞ്ഞ കമ്മറ്റിയിലുണ്ടായിരുന്ന ജനറൽ സെക്രട്ടറി അഡ്വ: രഞ്ചിത്ത് ചന്ദ്രനെ പുതിയ കമ്മറ്റിയിൽ നിന്നൊഴിവാക്കുകയും ചെയ്തു. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശിനോട് അടുപ്പം പുലർത്തുന്ന നേതാവാണ് രഞ്ചിത് ചന്ദ്രൻ. പുന:സംഘടനയിൽ എം ടി രമേശിന് വലിയ തിരിച്ചടി നൽകുന്നതിനും കെ. സുരേന്ദ്രന് കഴിഞ്ഞു.