തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹി ജാമിയ മിലിയ സര്‍വകലാശാലയില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തില്‍ കേരളത്തിലും പ്രതിഷേധം ശക്തമാകുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ ഇന്നലെ രാത്രി രാജ് ഭവനിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. 


രാത്രി 11:30 ഓടെയാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. രാജ്ഭവന് മുന്നില്‍ ബാരിക്കേഡുകള്‍ വെച്ച് പോലീസ് പ്രതിഷേധ മാര്‍ച്ച് തടഞ്ഞുവെങ്കിലും ബാരിക്കേഡുകള്‍ തകര്‍ത്ത് പ്രവര്‍ത്തകര്‍ അകത്തുകടക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്.


ശേഷം പ്രതിഷേധക്കാര്‍ ബാരിക്കേഡിനു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഡിവൈഎഫ്‌ഐ മാര്‍ച്ചിന് പിന്നാലെ കെ.എസ്.യു. പ്രവര്‍ത്തകരും രാജ്ഭവനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. 


കൂടാതെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഞായറാഴ്ച അര്‍ധരാത്രിയും തിങ്കളാഴ്ച പുലര്‍ച്ചെയും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.  വിദ്യര്‍ത്ഥി, യുവജന സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചത്. 


കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്‌, ഏറണാകുളം എന്നിവിടങ്ങളില്‍ പ്രതിഷേധക്കാര്‍ ട്രെയിന്‍ തടഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തലസ്ഥാനത്ത് പ്രതിഷേധ പരിപാടികള്‍ നടക്കുന്നുണ്ട്.