മലപ്പുറം: സിപിഐ സംസ്ഥാനസമ്മേളനം ഇന്ന് മലപ്പുറത്ത് തുടങ്ങും. നാലുദിവസത്തെ സമ്മേളനം അഖിലേന്ത്യ ജനറല്‍ സെക്രട്ടറി എസ്.സുധാകർ റെഡ്ഡി ഉദ്ഘാടനം ചെയ്യും. 


COMMERCIAL BREAK
SCROLL TO CONTINUE READING

രാവിലെ 10 മണിക്ക് ഇ ചന്ദ്രശേഖരന്‍ നായര്‍ നഗറില്‍ മുതിര്‍ന്ന നേതാവ് സി എ കുര്യൻ പതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാകുന്നത്. 650 പ്രതിനിധികള്‍ പങ്കെടുക്കും. സമ്മേളനത്തിന്‍റെ മുന്നോടിയായി പതാകകൊടിമര സ്മൃതിജാഥ ഇന്നലെ രാത്രി മലപ്പുറത്ത് സംഗമിച്ചു.


പലതവണകളായി നേതാക്കള്‍ പറഞ്ഞുകൊണ്ടിരിക്കുന്ന കെ.എം മാണിയെ മുന്നണിയിലെടുക്കേണ്ടതില്ലെന്ന അഭിപ്രായങ്ങള്‍ സമ്മേളനം ഒന്നുകൂടി ചര്‍ച്ചചെയ്യുമെന്ന കാര്യം ഉറപ്പാണ്. ജില്ലാസമ്മേളനങ്ങളിലേതുപോലെതന്നെ സിപിഎമ്മിനെതിരെ സംസ്ഥാന സമ്മേളനത്തിലും കടുത്ത വിമര്‍ശനം ഉണ്ടാകും. സര്‍ക്കാരിന്‍റേയും മന്ത്രിമാരുടേയും പ്രവര്‍ത്തനങ്ങളിലെ പോരായ്മകള്‍ ഒരു വിഭാഗം പ്രതിനിധികള്‍ സമ്മേളനത്തില്‍ ഉന്നയിച്ചേക്കും. ഇതില്‍ പാര്‍ട്ടി മന്ത്രിമാര്‍ക്കെതിരേയും വിമര്‍ശനങ്ങളുണ്ടാകും. 


സി.പി.എം-സി.പി.ഐ നേതാക്കള്‍ തമ്മില്‍ ശക്തമായ അഭിപ്രായ ഭിന്നത നിലനില്‍ക്കുന്ന സാഹചര്യത്തിനിടയില്‍ സമ്മേളത്തിന്‍റ രണ്ടാം ദിവസം മുഖ്യമന്ത്രി പിണറായിയുടെ സാന്നിധ്യത്തിനും ഏറെ രാഷ്രീയപ്രാധാന്യമുണ്ട്. ഇടതുപക്ഷം പ്രതീക്ഷകളും സാധ്യതകളും എന്ന വിഷയത്തിലെ സെമിനാറിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുക. സമ്മേളനത്തില്‍ സംസ്ഥാന കൗണ്‍സിലേക്ക് തെരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഞായറാഴ്ച്ച വൈകിട്ട് റെഡ് വാളണ്ടിയര്‍മാര്‍ച്ചും പൊതുസമ്മേളനത്തോടും കൂടി സമ്മേളനം സമാപിക്കും.