തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ മേഖലയിലെ പ്രതിസന്ധിയെ തുടര്‍ന്ന് നാളെ റിസര്‍വ് ബാങ്കിനു മുന്നില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സമരം. റിസര്‍വ്വ് ബാങ്കിന്‍റെതിരുവനന്തപുരം റീജ്യണല്‍ ഓഫിസിനു മുന്നില്‍വച്ചാണ് സമരം നടത്തുക. രാവിലെ പത്തു മുതല്‍ വൈകുന്നേരം അഞ്ചു വരെ നടക്കുന്ന സമരത്തില്‍ മന്ത്രിമാരും പങ്കുചേരും.


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ സമരത്തിൽ പ്രതിപക്ഷം പങ്കെടുക്കില്ല. സഹകരണ പ്രശ്നം ചർച്ച ചെയ്യാൻ 21ന് സർവകക്ഷി യോഗം ചേരുന്നുണ്ട്. അന്ന് പ്രതിപക്ഷവുമായി ആലോചിച്ച് തുടർസമരം തീരുമാനിക്കും. സര്‍വകക്ഷി യോഗത്തിലേക്ക് ബിജെപിയെ ക്ഷണിക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു.


സഹകരണ മേഖലയെ തകര്‍ക്കാന്‍ റിസര്‍വ് ബാങ്ക് ബോധപൂര്‍വമായ ശ്രമം നടത്തുകയാണ്. അതിനുവേണ്ടി അസംബന്ധ നിലപാടുകളുമായി കേന്ദ്രസര്‍ക്കാരും രംഗത്ത് വന്നിരിക്കുകയാണ്. കേന്ദ്രത്തിന്റെ ഈ നിലപാടിനെ ഒ.രാജഗോപാല്‍ എംഎല്‍എയെ പോലുള്ളവര്‍ ഏറ്റുപിടിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.


അതേസമയം, ജനം നേരിടുന്ന ദുരിതത്തിന് മൂന്നു ദിവസത്തിനകം പരിഹാരം ഉണ്ടാക്കിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി പറഞ്ഞു. വ്യക്തമായ ധാരണയില്ലാതെയാണ് മോദി നോട്ട് പിന്‍വലിക്കല്‍ നടപ്പാക്കിയതെന്നും മമത ആരോപിച്ചു.