തിരുവനന്തപുരം: ആധാര്‍ വിവര ചോര്‍ച്ചയില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചതിന് പിന്നാലെ റേഷന്‍ കടകളില്‍ ആധാര്‍ അധിഷ്ഠിത ഇ-പോസ് സംവിധാനം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. റേഷന്‍ സാധനങ്ങളുടെ വിതരണം ആധാര്‍ അധിഷ്ഠിതമാക്കുന്ന പദ്ധതിയാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

നിരാലംബരായ ജനങ്ങളെ സർക്കാർ ആനുകൂല്യങ്ങളിൽ നിന്ന് അകറ്റുന്നതാണ് ആധാര്‍ എന്നും നിരുത്തരവാദപരമായും ആലോചനരഹിതമായുമാണ് ആധാർ നടപ്പാക്കിയതെന്നും ഇന്നലെ മുഖ്യമന്ത്രി വിമര്‍ശനം ഉയര്‍ത്തിയിരുന്നു. 


മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്

റേഷന്‍ ആനുകൂല്യമല്ല, അവകാശമാണെന്ന് പ്രഖ്യാപിച്ച് ആധാറിന്‍റെ ചിത്രവും വച്ച് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്ന പരസ്യവും മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പിനെ വിളിച്ചോതുന്നു. 


ബയോമെട്രിക് വിവരങ്ങള്‍ പൊരുത്തപ്പെടാത്തതിനെ തുടര്‍ന്ന് റേഷന്‍ നിഷേധിക്കപ്പെട്ട ചിലര്‍ പട്ടിണി മൂലം മരണപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകള്‍ വരുമ്പോഴാണ് കേരളത്തിലും അത്തരം സംവിധാനം കൊണ്ടു വരാന്‍ സംസ്ഥാന സര്‍ക്കാര്‍ തിടുക്കം കാണിക്കുന്നത്. ഇ-പോസ് സംവിധാനം ആദ്യഘട്ടത്തില്‍ കരുനാഗപ്പള്ളിയിലെ 60 റേഷന്‍ കടകളിലാണ് ഏര്‍പ്പെടുത്തുന്നത്. 


ആധാർ വിഷയത്തിൽ സുപ്രീംകോടതിയുടെ അന്തിമവിധി വരുന്നതു വരെയെങ്കിലും ആധാര്‍ അധിഷ്ഠിത സേവനങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ നിരുത്സാഹപ്പെടുത്താനുള്ള ഇച്ഛാശക്തി മുഖ്യമന്ത്രി പ്രകടിപ്പിക്കുന്നില്ല എന്നതാണ് അദ്ദേഹത്തിനെതിരെ ഉയരുന്ന വിമര്‍ശനം. ഇ-പോസ് സംവിധാനം പോലുള്ളവയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ പിന്തുണ നല്‍കുന്നത് സര്‍ക്കാര്‍ ആനുകൂല്യങ്ങളില്‍ നിന്ന് ജനങ്ങളെ അകറ്റുന്ന കേന്ദ്രസര്‍ക്കാരിന്‍റെ നയങ്ങളെ അംഗീകരിക്കലാണെന്ന് വിമര്‍ശനം ഉയരുന്നുണ്ട്.