ജലന്ധര്‍ ബിഷപ്പിനെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കുമെന്നും എഡിജിപി കോടതിയെ അറിയിച്ചു.
കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ബിഷപ്പിനെ ഇന്ന് തന്നെ ചോദ്യം ചെയ്യുമെന്നും അതിന് ശേഷം അറസറ്റുണ്ടാകുമെന്നുമാണ് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയത്. അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ആണ് ഇക്കാര്യം കോടതിയെ അറിയിച്ചത്. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കുമെന്നും എഡിജിപി കോടതിയെ അറിയിച്ചു.
കന്യാസ്ത്രീയുടെ പരാതിയില്‍ പറയുന്ന ആദ്യ സംഭവം നടന്നത് 2014 ലാണ്. അതുകൊണ്ട് പ്രാഥമികാന്വേഷണത്തിന് ശേഷമേ തുടര്‍നടപടികളിലേക്ക് പോകാനാകൂവെന്നും. തെളിവുകളുടെ അടിസ്ഥാനത്തിലേ അറസ്റ്റ് ചെയ്യാനാകുവെന്നും ആയതിനാല്‍ കോടതിക്ക് ഇക്കാര്യത്തില്‍ ഇടപെടാനാകില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചു.
അതേസമയം, ബിഷപ്പിനെതിരെ കൂടുതൽ തെളിവുകൾ ലഭിച്ചതായി അന്വേഷണ സംഘത്തലവൻ മേലധികാരികൾക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ജലന്ധർ രൂപതക്ക് കീഴിലുള്ള അമൃത്സറിൽ സേവനം അനുഷ്ഠിക്കുന്ന രണ്ടു വൈദികരുടെ മൊഴികൾ കഴിഞ്ഞ ദിവസം അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. ഇതിൽ ഒരു വൈദികൻ പീഡനത്തിന് ബിഷപ്പിനെതിരെ പരാതി നൽകിയ കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീയുടെ സഹോദരനാണ്.
ഈ വൈദികനെ ബിഷപ്പിന്‍റെ ദൂതൻ സ്വാധീനിക്കാൻ ശ്രമിച്ചിരുന്നതായും പണം ഓഫർ ചെ്തിരുന്നതായും മൊഴി നൽകിയതായാണ് അറിയുന്നത്. സഹോദരി ബിഷപ്പിന്‍റെ വഴിവിട്ട പൊരുമാറ്റത്തെക്കുറിച്ച് തന്നോട് സൂചിപ്പിച്ചിരുന്നതായും മൊഴി നൽകിയതായി സൂചനയുണ്ട്.