പാലാ: കോട്ടയ൦ ജില്ലാ കോടതിയില്‍ വിചാരണ നടക്കുന്ന കെവിന്‍ കേസില്‍ കൂറുമാറി സാക്ഷിയായ അബിന്‍ പ്രദീപ്‌. 


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രതികള്‍ക്കെതിരെ മൊഴി നല്‍കിയത് പൊലീസിന്‍റെ ഭീഷണിയെ തുടര്‍ന്നാണെന്നാണ്  കേസിലെ ഇരുപത്തിയെട്ടാം സാക്ഷിയായ അബിന്‍ കോടതിയില്‍ പറഞ്ഞത്.


കെവിനെ തട്ടിക്കൊണ്ട് പോകുന്നതടക്കമുള്ള കാര്യങ്ങള്‍ അറിയാമെന്നും പ്രതികളുപയോഗിച്ച വാള്‍ ഒളിപ്പിക്കാന്‍ സഹായിച്ചത് താനാണെന്നുമായിരുന്നു അബിന്‍റെ രഹസ്യ മൊഴി. 


കേസില്‍ കൂറുമാറുന്ന ആദ്യ സാക്ഷിയാണ് പ്രതികളുടെ സുഹൃത്ത് കൂടിയായ അബിന്‍. അതേസമയം, കേസിലെ ആറും ഏഴും സാക്ഷികളായ ബെന്നി, ബിജു എന്നിവരെയും കോടതിയില്‍ വിസ്തരിച്ചു. 


വിവാഹശേഷം നീനുവിനെ കെവിന്‍ കൊണ്ടാക്കിയ ഹോസ്റ്റലിലെ വാര്‍ഡനാണ് ബെന്നി. കോട്ടയം മെഡിക്കല്‍ കോളേജിനു സമീപമുള്ള തട്ടുക്കടയിലെ ജീവനക്കാരനാണ് ബിജു. 


സംഭവ ദിവസം രാത്രി ബിജുവിന്‍റെ കടയില്‍ നിന്നാണ് പ്രതികള്‍ ഭക്ഷണം കഴിച്ചത്. കോട്ടയ൦ ജില്ലാ കോടതി (രണ്ട്) പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി പി. ജയചന്ദ്രന്‍ മുന്‍പാകെയാണ് വിചാരണ നടക്കുന്നത്.


പ്രധാനസാക്ഷിയായ അനീഷിന്‍റെ വിസ്താരത്തിലൂടെ ആരംഭിച്ച വിചാരണ  ജൂണ്‍ ആറ് വരെ തുടര്‍ച്ചയായിട്ടാണ് നടക്കുക.