കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യൂവിനെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ക്യാമ്പസ് ഫ്രണ്ട്, പോപുലർ ഫ്രണ്ട് കൊലയാളി സംഘം കടൽ മാർഗം രക്ഷപ്പെട്ടിരിക്കാമെന്ന സംശയത്തിൽ പൊലീസ്.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രതികൾ മത്സ്യബന്ധന ബോട്ടുകളിൽ പുറംകടലിലേക്ക് കടന്നിരിക്കാനുള്ള സാധ്യതയാണ് പൊലീസ് പരിശോധിക്കുന്നത്.


കൊലപാതകത്തിന് ശേഷം ഓട്ടോറിക്ഷയിലാണ് പ്രതികൾ മട്ടാഞ്ചേരി ഭാഗത്തേക്ക് രക്ഷപ്പെട്ടത്. ചുള്ളിക്കൽ പെട്രോൾ പമ്പിന് സമീപത്ത് വെച്ച് ഓട്ടോറിക്ഷയിൽ നിന്നിറങ്ങി എസ്ഡിപിഐ ഓഫീസിലേക്ക് നടന്നുപോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് കണ്ടെടുത്തിരുന്നു. 


പ്രതികളിലൊരാൾ ഷർട്ട് ധരിച്ചിട്ടില്ലെന്നായിരുന്നു ഓട്ടോ റിക്ഷ ഡ്രൈവർ മൊഴി നൽകിയത്. വിവരം ലഭിച്ചതിന് പിന്നാലെ പൊലീസ് സംഘം ചുള്ളിക്കലിൽ എത്തിയിരുന്നുവെങ്കിലും ആരെയും കണ്ടെത്താനായില്ല.


പ്രതികൾ മൊബൈൽ ഫോണോ, ഇന്റർനെറ്റോ ഉപയോഗിക്കാത്തതും പൊലീസിന് വട്ടം ചുറ്റിക്കുന്നുണ്ട്. ഈ സാഹചര്യങ്ങളാണ് പ്രതികള്‍ പുറംകടലിൽ കഴിയുന്നുണ്ടെന്ന സംശയത്തിലേക്ക് പൊലീസിനെ എത്തിക്കുന്നത്.