തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കാലക്കെടുതി തുടരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ പൊതുപരിപാടികള്‍ റദ്ദാക്കി. 

 

ആഗസ്റ്റ്‌ 12 വരെയുള്ള പൊതുപരിപാടികളാണ് മുഖ്യമന്ത്രി റദ്ദാക്കിയിരിക്കുന്നത്. എന്നാല്‍, രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി മുഖ്യമന്ത്രി തലസ്ഥാനത്ത് തന്നെ തുടരും. 

 

സംസ്ഥാനത്തെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഇന്നലെ നടന്ന ഉന്നതതലയോ​ഗത്തില്‍ മുഖ്യമന്ത്രി വിലയിരുത്തിയിരുന്നു. 

 

കര-വ്യോമ-നാവിക സേനകളുടെയും എൻഡിആർഎഫ്, കോസ്റ്റ് ഗാർഡ് എന്നിവയുടെയും നേതൃത്വത്തിലുള്ള രക്ഷാപ്രവർത്തനം ഊർജിതമാണെന്ന് യോ​ഗത്തില്‍ വിലയിരുത്തിയിരുന്നു. 

 

ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയരുന്നതിന് അനുസരിച്ച് നിലവിലുള്ളതിനേക്കാളം മുന്നിരട്ടിയിലധികം വെള്ളം തുറന്ന് വിടേണ്ടി വരുമെന്നാണ് വിലയിരുത്തൽ. 

 

ജാഗ്രതാ നിർദ്ദേശം മൈക്ക് അനൗൺസ്മെന്‍റിലൂടെ ജനങ്ങളെ അറിയിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. ആവശ്യമുള്ളവരെ അടിയന്തരമായി മാറ്റി പാർപ്പിക്കാനും മുഖ്യമന്ത്രി നിർദ്ദേശിച്ചു. 

 

ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷണൽ ചീഫ് സെക്രട്ടറി പി എച്ച് കുര്യൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. അതേസമയം, രക്ഷാപ്രവർത്തനത്തിന്‍റെയും മഴക്കെടുതിയുടെയും വിവരങ്ങൾ വിശ​ദീകരിക്കാൻ ചീഫ് സെക്രട്ടറി ടോം ജോസ് ഉച്ചയ്ക്ക് മാധ്യമങ്ങളെ കാണും