നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ട ദിലീപിന് പിന്തുണയുമായി മലയാള സിനിമാരംഗത്തെ പ്രമുഖർ ജയിലിൽ സന്ദർശനം നടത്തുന്നതിനെ വിമർശിച്ച് നടിയും നാടകപ്രവർത്തകയുമായ സജിത മഠത്തിൽ. ചിലത് പറയാതിരിക്കാനാവില്ല എന്ന തലക്കെട്ടോടെ ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിലാണ് സജിത വിമർശനം ഉയർത്തുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അവൾ പീഡിപ്പിക്കപ്പെട്ടു എന്നതു മാത്രമാണ് തന്റെ മുൻപിലുള്ള സത്യമെന്നും അത് കാണാതെ മറ്റൊന്നിനു പുറകെയും പോകാൻ ആവില്ലെന്നും സജിത മഠത്തിൽ പറയുന്നു. 


അവളാണ് നമ്മുടെ മുമ്പിലുള്ള സത്യം, ആ സത്യത്തെ അവഗണിക്കുകയും പരിഹസിക്കുകയുമാണ് ഈ ആൺ സിനിമാ ലോകം ചെയ്യുന്നതെന്നും സജിത ആരോപിക്കുന്നു. 


'ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ പ്രകാശ് രാജിനെ പോലുള്ള നടന്റെ നിലപാടിന്റെ ആർജ്ജവമൊന്നും ഞാൻ നിങ്ങളിൽ നിന്നു പ്രതീക്ഷിക്കുന്നില്ല. പക്ഷെ കേസ് തെളിയിക്കാനും സത്യം പുറത്തു കൊണ്ടുവരാനും നിങ്ങൾ യഥാർത്ഥത്തിൽ ആഗ്രഹിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്ക് അവൾക്കൊപ്പം നിന്നേ പറ്റൂ. കാരണം പീഡിപ്പിക്കപ്പെട്ടു എന്നത് ഒരു സത്യമാണ്,' സജിത മഠത്തിൽ വ്യക്തമാക്കി. 


ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ പരസ്യമായി തന്നെ പ്രകാശ് രാജ് തന്റെ നിലപാട് പ്രഖ്യാപിച്ചിരുന്നു. കൊലപാതകത്തെ അപലപിച്ച പ്രകാശ് രാജ് രാജ്യത്ത് വർധിച്ചുവരുന്ന അസഹിഷ്ണുത രാഷ്ട്രീയത്തെ തള്ളിപ്പറയുകയും ചെയ്തു. അതേസമയത്താണ് നടി അക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിലായ ദിലീപിന് പരസ്യപിന്തുണയുമായി മലയാള സിനിമാലോകത്തെ പ്രമുഖർ എത്തിയത്.