ഷുഹൈബ് വധം: കേസ് സിബിഐ അന്വേഷിക്കണമെന്ന് സുരേഷ് ഗോപി എംപി
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്‍റെ കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്ന് സുരേഷ് ഗോപി എംപി.
ഷുഹൈബിന്‍റെ വീട് സന്ദര്‍ശിച്ച അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവേ ആണ് അദ്ദേഹം ഇപ്രകാരം അഭിപ്രായപ്പെട്ടത്. ആതുകൂടാതെ, സിബിഐ അന്വേഷണത്തിന് സമ്മര്‍ദ്ദം ചെലുത്തണമെന്നാവശ്യപ്പെട്ട് ഷുഹൈബിന്‍റെ പിതാവ് കത്ത് നല്‍കിയതായും അദ്ദേഹം പറഞ്ഞു.
സിബിഐ അന്വേഷണത്തിന് കേരള സര്‍ക്കാരാണ് നടപടിയെടുക്കേണ്ടതെന്നും കേന്ദ്ര സര്‍ക്കാരില്‍ ആവശ്യമായ സമ്മര്‍ദ്ദം ചെലുത്തുമെന്നും സുരേഷ്ഗോപി എംപി പറഞ്ഞു. സിബിഐ അന്വേഷണത്തിലൂടെ മാത്രമേ ഷുഹൈബിന്‍റെ വധത്തിന് പിന്നിലെ മുഴുവന്‍ ആളുകളെയും പിടികൂടാനാവൂകയുള്ളു. ഒരു കൊലപാതകം ഇനി നമ്മുടെ സമൂഹത്തില്‍ ആവര്‍ത്തക്കാന്‍ പാടില്ല. ഈ വെട്ടിനുറുക്കല്‍ നമ്മള്‍ ഒരുപാട് സഹിച്ചു. ഇത് അവസാനിച്ചേ മതിയാവൂ. ഇതിനായി ജനങ്ങള്‍ മുന്നോട്ടുവരണമെന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.
കഴിഞ്ഞ 12 നായിരുന്നു യൂത്ത് കോണ്‍ഗ്രസ് നേതാവായ ഷുഹൈബ് കൊല്ലപ്പെടുന്നത്. തെരൂരിലെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചിറങ്ങുന്നതിനിടെയായിരുന്നു ആക്രമണം. ഷുഹൈബിന് നേരേ ബോംബെറിഞ്ഞ ശേഷം വെട്ടുകയായിരുന്നു. കഴിഞ്ഞ മാസം എടയന്നൂരിലുണ്ടായ സിപിഎം-കോൺഗ്രസ് സംഘർഷത്തിൽ റിമാൻഡിലായ ഷുഹൈബ് കഴിഞ്ഞ മാസമാണ് പുറത്തിറങ്ങിയത്. ഇതിന്‍റെ തുടർച്ചയായിരുന്നു ആക്രമണം